കൊച്ചി: ഇന്ത്യയിലെ ആദ്യ സമ്പൂർണ സൗരോർജ ഡയറിയുമായി മിൽമ എറണാകുളം മേഖല. പദ്ധതിയുടെ ശിലാസ്ഥാപനവും ഡോ. വർഗീസ് കുര്യന്റെ പ്രതിമ അനാച്ഛാദനവും അഞ്ചിനു രാവിലെ പത്തിന് മിൽമ ഇടപ്പള്ളി ഹെഡ് ഓഫീസ് കാമ്പസിൽ നടക്കും. സോളാർ പാനൽ പ്രോജക്ടിന്റെ ശിലാസ്ഥാപനം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ഡോ. എൽ. മുരുകൻ നിർവഹിക്കും.
ഇടപ്പള്ളി ഹെഡ് ഓഫീസ് കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള അർധകായ പ്രതിമ മന്ത്രി ചിഞ്ചുറാണി അനാച്ഛാദനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ക്ഷീരസംഘങ്ങൾക്കുള്ള ഡോ. വർഗീസ് കുര്യന്റെ ആത്മകഥ പുസ്തക വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ഹൈബി ഈഡൻ എംപി ഫ്ളോറാപ് മെഷിന്റെ അനുമതി പത്രം സമർപ്പിക്കും.
പ്രതിമ നിർമിച്ച ശിൽപിയെ ബെന്നി ബഹനാൻ എംപി ആദരിക്കും. കന്നുകാലി ഇൻഷ്വറൻസ് നഷ്ടപരിഹാരത്തുകയുടെ വിതരണോദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎയും മികച്ച ഗുണനിലവാരം പുലർത്തുന്ന ബിഎംസി സംഘങ്ങൾക്കുള്ള ഇൻസെന്റീവ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും നിർവഹിക്കും.
പ്രതിദിനം രണ്ടു മെഗാവാട്ട് ഉത്പാദന ശേഷിയുള്ള സൗരോർജ പ്ലാന്റാണ് സ്ഥാപിക്കുന്നതെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോണ് തെരുവത്ത് വാർത്താസമ്മേളത്തിൽ പറഞ്ഞു.
തൃപ്പൂണിത്തുറ യൂണിറ്റിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 11.50 കോടി രൂപ ചെലവിൽ അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എറണാകുളം ഡയറിയുടെ പ്രവർത്തനത്തിന് ആവശ്യമായ 27.47 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചശേഷം മിച്ചം വരുന്ന 58,000 യൂണിറ്റ് വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നൽകി പ്രതിവർഷം ആകെ 1.60 കോടി രൂപ ലാഭമുണ്ടാക്കാനാകുമെന്നും ജോണ് തെരുവത്ത് പറഞ്ഞു.
മിൽമ മാനേജിംഗ് ഡയറക്ടർ വിൽസണ് ജെ. പുറവക്കാട്ട്, മാർക്കറ്റിംഗ് മാനേജർ സാജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സമ്പൂർണ സൗരോർജ ഡയറിയുമായി മിൽമ
10:26 PM Jul 02, 2022 | Deepika.com