വാഷിംഗ്ടണ്‍: മിസിംഗ് ക്രിപ്റ്റോക്വീൻ എന്നറിയപ്പെടുന്ന ബൾഗേറിയക്കാരി റൂഹ ഇഗ്നാറ്റോവയെ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി. വണ്കോയിൻ എന്ന ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടാണിത്. ഇവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
നാൽപ്പതുകാരിയായ റൂഹ, ഈ ക്രിപ്റ്റോകറൻസി ഉപയോഗിച്ച് 400 കോടി ഡോളറിൽ അധികം (31,591 കോടി രൂപ) തട്ടിച്ചതായാണ് എഫ്ബിയുടെ കണ്ടെത്തൽ. തട്ടിപ്പിൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ 2017 മുതൽ ഇവർ ഒളിവിലാണ്.
2014ലാണു തട്ടിപ്പിന്റെ ആരംഭം. വണ്‍ കോയിൻ എന്ന ക്രിപ്റ്റോകറൻസി കൂടുതൽ പേർക്കു വിറ്റാൽ കമ്മീഷൻ നൽകാമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വണ്‍കോയിനു വിലയില്ലെന്നും മറ്റു ക്രിപ്റ്റോകറൻസികൾ പോലെ വണ്‍കോയിനു ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുടെ പിന്തുണയില്ലെന്നും എഫ്ബിഐ അന്വേഷണത്തിൽ കണ്ടെത്തി. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ആദ്യ പത്തിലുള്ള ഏക വനിതയാണു റൂഹ.
കാണാമറയത്തെ ക്രിപ്റ്റോക്വീൻ എഫ്ബിഐ മോസ്റ്റ് വാണ്ടഡ്
11:19 PM Jul 01, 2022 | Deepika.com