എൽമൗ: റഷ്യൻ അധിനിവേശം തുടരുന്ന കാലത്തോളം യുക്രെയ്നു പിന്തുണ നൽകാൻ ജി-7 രാഷ്ട്രനേതാക്കൾ തീരുമാനിച്ചു. റഷ്യൻ യുദ്ധത്തിനു സാന്പത്തികപിന്തുണ നൽകുന്ന എണ്ണവില്പനയിൽനിന്നുള്ള വരുമാനത്തിനു തടയിടാനുള്ള പദ്ധതികൾക്കു ജർമനിയിൽ നടന്ന ഉച്ചകോടി രൂപംനൽകി.
എന്നാൽ ഉപരോധത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രസ്താവനയിൽ വെളിപ്പെടുത്തിയില്ല. ഇതുസംബന്ധിച്ചു വരുംദിവസങ്ങളിൽ കൂടുതൽ ചർച്ച നടക്കുമെന്നാണു റിപ്പോർട്ട്.
എണ്ണയിൽനിന്നുള്ള റഷ്യൻ വരുമാനത്തിനു തടയിട്ടാൽ ആഗോളതലത്തിൽ ഇന്ധനവില കുറയ്ക്കാൻ കഴിയുമെന്നും യുദ്ധത്തെത്തുടർന്നുണ്ടായ പണപ്പെരുപ്പം നിയന്ത്രിക്കാനാകുമെന്നും ജി-7 രാജ്യങ്ങൾ കണക്കുകൂട്ടുന്നു. കരിങ്കടലിലുടെയുള്ള യുക്രെയ്ൻ ധാന്യവ്യാപാരം റഷ്യ തടഞ്ഞതിനെത്തുടർന്നു പ്രതിസന്ധിയിലായ രാജ്യങ്ങൾക്കു ജി-7 രാജ്യങ്ങൾ സഹായം നൽകും. റഷ്യൻ സ്വർണത്തിന്റെ ഇറക്കുമതി നിരോധിക്കാനും ഉച്ചകോടി തീരുമാനിച്ചു. പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യൻ ഇന്ധനം വാങ്ങുന്നതു നിർത്തിയെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിയ തോതിൽ വിലകുറഞ്ഞ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. ഇത് അവസാനിപ്പിക്കാനുള്ള പദ്ധതി തയാറാക്കാനും ഉച്ചകോടിയിൽ തീരുമാനമായി.
കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നിവയാണ് ജി-7 അംഗങ്ങൾ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുത്തു.
റഷ്യയുടെ ഇന്ധനവരുമാനം തകര്‍ക്കും, യുക്രെയ്നു പിന്തുണ: ജി-7 ഉച്ചകോടി
11:48 PM Jun 28, 2022 | Deepika.com