കീവ്: കിഴക്കൻ യുക്രെയ്നിലെ പോൾട്ടാവ പ്രവിശ്യയിലെ ക്രെമെൻചുകിലെ തിരക്കേറിയ ഷോപ്പിംഗ് മാളിനു നേർക്കു റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആക്രമണസമയത്ത് ആയിരത്തിലേറെ പേർ ഷോപ്പിംഗ് മാളിലുണ്ടായിരുന്നു. തീപിടിത്തതിൽ കെട്ടിടം പൂർണമായും തകർന്നു.
യുക്രെയ്ന്റെ കിഴക്കൻ മേഖലയിലെ അവസാന ശക്തികേന്ദ്രമായ ലുഹാൻസ്കിൽ റഷ്യ ആക്രമണം കടുപ്പിച്ചു. വ്യോമ, കര സേനകൾ ഈ പ്രദേശത്ത് കനത്ത ആക്രമണം നടത്തുകയാണെന്നു ലുഹാൻസ്ക് ഗവർണർ സെർഹി ഹെയ്ദെയ് അറിയിച്ചു. ലിസിചാൻസ്ക് നഗരത്തിലാണ് റഷ്യൻ സൈന്യം ആക്രമണം കടുപ്പിച്ചിരിക്കുന്നത്.
യുക്രെയ്ൻ അധിനിവേശം അഞ്ചാം മാസത്തിലേക്കു കടന്നപ്പോൾ ലിസിചാൻസ്ക്കിനെ പിടിയിലമർത്തുകയാണു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ലക്ഷ്യമെന്നാണു വിദഗ്ധർ അഭിപ്രായപ്പെന്നത്. സമീപ നഗരമായ സീവിയേറോഡൊനെറ്റ്സ്ക് റഷ്യൻ സൈന്യം പിടിച്ചെടുത്തുകഴിഞ്ഞു. ഇനി ലിസിചാൻസ്ക്കാണു റഷ്യ ലക്ഷ്യമിടുന്നത്. യുക്രെയ്ൻ സൈന്യത്തിന്റെ നിയന്ത്രണത്തിൽനിന്ന് ഡോണ്ബാസ് പ്രദേശം പൂർണമായി പിടിച്ചടുക്കുകയെന്ന റഷ്യൻ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്നാണ് വിലയിരുത്തുന്നത്.
സീവിയേറോഡൊനെറ്റ്സ്ക് പിടിച്ചെടുത്തശേഷം യുക്രെയ്ന്റെ അവസാന ശക്തി കേന്ദ്രമായ ലുഹാൻസ്ക് മേഖലയിലേക്ക് ശത്രു സൈന്യം ശക്തമായി കരയിൽനിന്നും ആകാശത്തുനിന്നും അഗ്നിവർഷിക്കുകയാണെന്ന് ഹെയ്ദെയ് പറഞ്ഞു.
ലിസിചാൻസ്ക്കിന്റെ ദക്ഷിണകിഴക്കൻ പ്രദേശത്തെ ഗ്രാമങ്ങളും ചെറു പട്ടണങ്ങളും റഷ്യൻ സൈന്യം കഴിഞ്ഞ ആഴ്ചകളിൽ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കീവ് ഉൾപ്പെടെയുള്ള യുക്രെയ്ന്റെ പ്രധാന നഗരങ്ങൾ റഷ്യ നടത്തിയ ഷെല്ലിംഗിൽ ആറോളം സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടെന്നും 31 പേർക്കു പരിക്കേറ്റെന്നും പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. റഷ്യയുടെ ആക്രമണത്തിൽ നേഴ്സറി സ്കൂളും തകർന്നതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ നിരവധി കുട്ടികൾക്കു പരിക്കേറ്റു.
ആക്രമണം കടുപ്പിച്ച് റഷ്യ
01:08 AM Jun 28, 2022 | Deepika.com