കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ നിശാക്ലബ്ബിൽ 21 കൗമാരക്കാർ മരിച്ചതിൽ നിഗൂഢത. സ്കൂൾ പരീക്ഷകഴിഞ്ഞത് ആഘോഷിക്കാനെത്തിയ വിദ്യാർഥികളെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലാത്തതുകൊണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇരുട്ടിൽത്തപ്പുകയാണ്. മരിച്ചവരിൽ 13 വയസുകാരനും ഉൾപ്പെടുന്നു. മൃതദേഹങ്ങളിൽ സാരമായ പരിക്കുകൾ കാണാനില്ല. മേശയിലും കസേരകൾക്കു മീതെ കിടക്കുന്നനിലയിലും നിലത്ത് ചിതറിക്കിടക്കുന്നനിലയിലുമാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഈസ്റ്റ് ലണ്ടൻ നഗരത്തിലെ നിശാക്ലബ്ബിലുണ്ടായ മരണകാരണങ്ങൾ വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് വക്താവ് കേണൽ അത്ലെന്ദ മാത്തെ പറഞ്ഞു.
മരിച്ചവർ വിഷമോ വിഷവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ ഫോറൻസിക് സാന്പിളുകൾ കേപ്ടൗണിലെ ടോക്സിക്കോളജി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നു പോലീസ് മന്ത്രി ഭെകി സെലെ പറഞ്ഞു.
ക്ലബ്ബിലുണ്ടായ തിക്കിലും തിരിക്കിലും പെട്ടാണു കൗമാരക്കാർ മരിച്ചതെന്ന് ആദ്യ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇതിനെ സ്ഥിരീകരിക്കാനുള്ള തെളിവുകൾ പോലീസിനു ലഭ്യമായിട്ടില്ല. ഇവരുടെ ദേഹത്ത് അതിനുതക്ക പരിക്കുകൾ കാണാനില്ല.
നിശാക്ലബ്ബിൽ കൗമാരക്കാരുടെ മരണം; ഇരുട്ടിൽത്തപ്പി പോലീസ്
01:08 AM Jun 28, 2022 | Deepika.com