തിരുവനന്തപുരം: സ്വകാര്യ വ്യവസായപാർക്കുകളിൽ യൂണിറ്റുകൾ സ്ഥാപിക്കുന്ന സംരംഭകർക്കും ഇനിമുതൽ പാട്ടക്കരാറുകളുടെ അടിസ്ഥാനത്തിൽ സാന്പത്തിക സഹായം നൽകുമെന്ന് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്കം പറഞ്ഞു.
കെഎസ്ഐഡിസിയുടേയോ കിൻഫ്രയുടേയോ വ്യവസായ പാർക്കുകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കാണ് ഇതുവരെ പാട്ടാവകാശത്തിന്റെ അടിസ്ഥാനത്തിൽ സാന്പത്തിക സഹായം നൽകിയിരുന്നത്. നിശ്ചിത അളവ് ഭൂമിയുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാൻ അനുമതി നൽകാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഏകജാലക ഓണ്ലൈൻ ക്ലിയറൻസ് സംവിധാനമായ കെസ്വിഫ്റ്റിൽ (സിംഗിൾ വിൻഡോ ഇന്റർഫെയ്സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പെരന്റ് ക്ലിയറൻസസ്) ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അഥോറിറ്റി, ഡ്രഗ് കണ്ട്രോൾ ഡിപ്പാർട്ട്മെന്റ്, ഹെൽത്ത് കെയർ ഡിപ്പാർട്ട്മെന്റ് എന്നിവയിൽ നിന്നുള്ള അനുമതികളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കൂടുതൽ സേവനങ്ങളും സംയോജിപ്പിക്കും. ഇതിനായി കെസ്വിഫ്റ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കും.
നിലവിൽ 21 വകുപ്പുകളിലും ഏജൻസികളിലുമായി 90 സംയോജിത സേവനങ്ങളാണ് കെസ്വിഫ്റ്റിൽ ലഭ്യമായിട്ടുള്ളത്. വനിതകളും സ്റ്റാർട്ടപ്പുകളും ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നിയമപരമായ അനുമതികളും സാന്പത്തിക സഹായങ്ങളും ആവശ്യമായ മറ്റ് പിന്തുണകളും ഒരിടത്ത് ഏകോപിപ്പിക്കുന്നതിനും കെസ്വിഫ്റ്റിലൂടെ പ്രാധാന്യം നൽകും.
ഇതിന്റെ പ്രചാരണാർഥം ’വ്യവസായം വിരൽത്തുന്പിൽ’ എന്ന പേരിൽ വിപുലമായ കാന്പയിന് കെഎസ്ഐഡിസി തുടക്കമിടുകയാണ്. അനുമതികൾക്ക് kswift.kerala.gov.in എന്ന പോർട്ടലിലും വായ്പയ്ക്ക് ksidc.org എന്ന പോർട്ടലിലുമാണ് അപേക്ഷിക്കേണ്ടത്. 31,023 കോടി രൂപ മുതൽമുടക്കുള്ള 85 പദ്ധതികൾക്കാണ് ഈ സംവിധാനത്തിലൂടെ ഇതിനോടകം സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് അനുമതി നൽകിയിട്ടുള്ളതെന്ന് രാജമാണിക്യം പറഞ്ഞു.
സ്വകാര്യ വ്യവസായ പാർക്കുകളിലെ സംരംഭങ്ങൾക്കും വായ്പ
01:06 AM Jun 28, 2022 | Deepika.com