നാളികേരം
വിദേശ പാചകയെണ്ണ ഇറക്കുമതിത്തോത് വീണ്ടും ഉയരുന്നു. ഇന്തോനേഷ്യ കയറ്റുമതി നിയന്ത്രണങ്ങൾ നീക്കിയതോടെ ഇതര പാം ഓയിൽ ഉത്പാദന രാജ്യങ്ങൾ നിരക്കു താഴ്ത്തി മത്സരം ശക്തമാക്കി. റഷ്യ-യുക്രെയ്ൻ സംഘർഷാവസ്ഥയിൽ സൂര്യകാന്തിയെണ്ണകയറ്റുമതി നിലച്ചെങ്കിലും യൂറോപ്യൻ വിപണികളിലേയ്ക്ക് റോഡ് മാർഗം യുക്രെയ്ൻ എണ്ണ നീങ്ങുന്നുണ്ട്.
ആഭ്യന്തരവിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ മാസം ഇന്ത്യ വരുത്തിയ നികുതി ഇളവുകൾ കണക്കിലെടുത്താൽ പാചകയെണ്ണ നിലവിലെ വിലയിൽ നിന്നു വീണ്ടും കുറയാനുള്ള സാഹചര്യമാണുള്ളത്. പാം ഓയിൽ, സൂര്യകാന്തി, സോയാ, നിലക്കടലയെണ്ണ വിലകൾ ഇതിനകം കിലോയ്ക്കു പതിനഞ്ച് രൂപവരെ താഴ്ന്നതായി പൊതുവിതരണ മന്ത്രാലയം അവകാശപ്പെട്ടതിനൊപ്പം നിരക്ക് ഇനിയും കുറയുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ആ നിലയ്ക്കു വീക്ഷിച്ചാൽ നാളികേര കർഷകരുടെ നില പരിങ്ങലിലാവും. ആറു മാസമായി സർക്കാർ ഏജൻസിയുടെ പച്ചത്തേങ്ങ-കൊപ്ര സംഭരണങ്ങൾ പൂർണ പരാജയമായ നിലയ്ക്ക് ഇനി കർഷകർ അതിൽ പ്രതീക്ഷ നിലനിർത്തുന്നതിൽ അർഥമില്ല. ദക്ഷിണേന്ത്യൻ നാളികേരത്തിൽനിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യതകളിലേയ്ക്ക് തിരിഞ്ഞാൽ കൂടുതൽ വിലത്തകർച്ചയിൽനിന്ന് ഈ മേഖലയെ പിടിച്ചുനിർത്താനാവും.
നാലു മാസം മുന്നേ പല ഇറക്കുമതി രാജ്യങ്ങളും നമ്മുടെ ഉത്പന്നങ്ങളിൽ താത്പര്യം കാണിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ സർക്കാർ ഒരു ചുവടുമുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളിലും പശ്ചിമേഷ്യൻ വിപണികളിലും നമ്മുക്കു വ്യക്തമായ സാന്നിധ്യം ഉറപ്പുവരുത്താൻ കഴിയുമായിരുന്നു. ഏറ്റവും ഒടുവിൽ ചൈനയും താത്പര്യം കാണിച്ചിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മുൻ കൈയെടുത്താലേ ചൈനീസ് കയറ്റുമതി യാഥാർഥ്യമാകു. ഉത്തരേന്ത്യൻ ലോബിക്ക് ഈ വിഷയത്തിൽ താത്പര്യമില്ലാത്തതിനാൽ മുന്നിട്ടിറങ്ങേണ്ടതു കേരളം തന്നെയാണ്.
രാജ്യാന്തര വിപണി അതിശക്തമായ മത്സരവേദിയാണെന്ന യാഥാർഥ്യം നമ്മുടെ ഭരണ കർത്താക്കൾക്ക് ഇനിയും തിരിച്ചറിവില്ല. ഇറക്കുമതിക്കാർ ചരക്കിനായി കാത്തു നിൽക്കേണ്ട സാഹചര്യമില്ല. വെളിച്ചെണ്ണ കയറ്റുമതിക്ക് കച്ച മുറുക്കി ഗോദയിൽ ഫിലിപ്പീൻസും ഇന്തോനേഷ്യയുമുണ്ട്. അവർക്കു പിന്നിൽ രണ്ടും കൽപ്പിച്ച് വിയറ്റ്നാമും മലേഷ്യയുമുണ്ടെങ്കിലും രാജ്യാന്തര വെളിച്ചെണ്ണ വിലയിലെ ചലനങ്ങൾ വിലയിരുത്തിയാൽ നമുക്കും മത്സരിക്കാനാവും.
2021ൽ ടണ്ണിന് 2500 ഡോളറിൽ നീങ്ങിയ ഇന്ത്യൻ വെളിച്ചെണ്ണയിപ്പോൾ 1950 ഡോളറിൽ നീങ്ങുന്നതു കയറ്റുമതി സാധ്യതകൾക്കു നിറം പകരുന്നു. രാജ്യാന്തരവില 1700 ഡോളറാണ്. നിലവിൽ നമ്മുടെ മൊത്തം കയറ്റുമതിയിൽ 60 ശതമാനവും പശ്ചിമേഷ്യയിലേയ്ക്കാണ്. ദക്ഷിണേന്ത്യൻ വെർജിൻ വെളിച്ചെണ്ണയ്ക്ക് വിദേശത്ത് ശക്തമായ ഡിമാൻഡുണ്ട്.
പ്രദേശിക ഡിമാൻഡ് വെളിച്ചെണ്ണയ്ക്കു കുറഞ്ഞതിനാൽ ഒരു മാസമായി ക്വിന്റലിന് 14,000 രൂപയിലും കൊപ്ര 8250 രൂപയിലുമാണ്. തമിഴ്നാട്ടിൽ കൊപ്രവില 8400 രൂപ.
റബർ
കാലവർഷം ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സജീവമാകാനുള്ള സാധ്യത തെളിഞ്ഞതിനിടയിൽ പല ഭാഗങ്ങളിലും റബർ ഉത്പാദനത്തിനു തടസം നേരിട്ടു. പുലർച്ചെ മഴ നിലനിന്നതിനാൽ തോട്ടങ്ങളിൽനിന്ന് ഉത്പാദകർ അൽപ്പം വിട്ടുനിൽക്കാൻ നിർബന്ധിതരായി. ഉത്പാദന രംഗത്തെ തളർച്ചയ്ക്കിടയിലും കൈവശമുള്ള ചരക്കിൽ കർഷകർ പിടിമുറുക്കിയതിനാൽ വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് ഷീറ്റു ലഭിച്ചില്ല.
ഇതിനിടയിൽ ആഗോള പ്രകൃതിദത്ത റബർ ഉത്പാദനം കഴിഞ്ഞ മാസം 9,91,000 ടണ്ണായി ഉയർന്നതായാണ് പ്രകൃതിദത്ത റബർ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയുടെ വിലയിരുത്തൽ. ആഗോള ഉത്പാദനം ഏപ്രിലിൽ 9,41,000 ടൺ ആയിരുന്നു. ഉത്പാദനത്തിൽ അരലക്ഷം ടണ്ണിന്റെ വർധനയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും റബറിനെ ബാധിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 128 ഡോളറിൽനിന്നു 110 ലേക്കു താഴ്ന്നതു കൃത്രിമ റബർ വില കുറയാൻ ഇടയാക്കി.
രാജ്യാന്തര റബറിലെ തളർച്ച വിട്ടുമാറിയില്ല. ബാങ്കോക്കിൽ 16,237 രൂപയിൽനിന്നു 15,573 ലേക്കു താഴ്ന്നതിനാൽ ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര വില ഉയർത്തുന്നതിൽനിന്നു പിന്തിരിഞ്ഞു. കൊച്ചിയിൽ നാലാം ഗ്രേഡ് 17,650 രൂപയിലും അഞ്ചാം ഗ്രേഡ് 16,900- 17,400 രൂപയിലുമാണ്. ഒട്ടുപാൽ വില 12,900 രൂപയിലും ലാറ്റക്സ് 11,400 രൂപയിലുമാണ്.
കുരുമുളക്
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയിൽ കയറ്റുമതി രാജ്യങ്ങൾ ചരക്ക് വിറ്റുമാറാൻ മത്സരിക്കുന്നു. ഇന്തോനേഷ്യയുടെ പല ഭാഗങ്ങളിലും കുരുമുളക് വിളവെടുപ്പിന് തുടക്കമായി. ഈ സീസണിലെ ഉത്പാദനം സംബന്ധിച്ച് വ്യക്തമായ കണക്കുകൾ അവർ ഇനിയും പുറത്തുവിട്ടില്ലെങ്കിലും കാർഷിക ചെലവുകൾ മുൻനിർത്തി തുടക്കത്തിൽ കർഷകർ ചരക്കിറക്കും. താഴ്ന്ന വിലയ്ക്ക് സംഭരിക്കാമെന്ന കണക്കുകൂട്ടലിലാണ് ജക്കാർത്തയിലെ കയറ്റുമതിക്കാർ.
ടണ്ണിന് 3660 ഡോളറിനുവരെ വാഗ്ദാനം ചെയ്തെങ്കിലും പുതിയ വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. ഇതിനിടയിൽ മറ്റ് ഉത്പാദക രാജ്യങ്ങൾ വിലയിൽ കാര്യമായ മാറ്റംവരുത്താൻ തയാറായില്ല. വിയറ്റ്നാം 3700 ഡോളറിനും ബ്രസീൽ 360 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ഇന്ത്യൻ നിരക്ക് 6500 ഡോളറാണ്.
വിദേശ കുരുമുളക് ഉത്തരേന്ത്യയിൽ എത്തിയതോടെ അന്തർസംസ്ഥാന വാങ്ങലുകാർ നാടൻ ചരക്ക് സംഭരണം കുറച്ചെങ്കിലും ഇവിടെ നിരക്ക് ഉയർത്തി ഉത്തരേന്ത്യയിൽ സ്റ്റോക്കുള്ള മുളകിൽ നേട്ടം വരുത്താനുള്ള അണിയറ നീക്കങ്ങൾ തുടങ്ങി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 400 രൂപ കയറി 48,900 രൂപയായി.
ചുക്ക്
ഏലക്ക