റിയാദ്: അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച ഖഷോഗി വധത്തിനുശേഷം ആദ്യമായി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുർക്കി സന്ദർശിക്കുന്നു. ഇന്നലെ അങ്കാറയിൽ വിമാനമിറങ്ങിയ മുഹമ്മദ് ബിൻ സൽമാൻ തുർക്കി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി.
തുർക്കി നേരിടുന്ന സാന്പത്തികപ്രതിസന്ധിക്കു പരിഹാരം കാണുന്നതിന്റെ ഭാഗമായിട്ടാണ് മുഹമ്മദ് ബിൻ സൽമാനെ എർദോഗൻ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. എർദോഗൻ നേരത്തേ സൗദി സന്ദർശിച്ചിരുന്നു. യുഎഇ, ഈജിപ്ത്, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ട്.
അതേസമയം ഖഷോഗി വധത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ നേരിടുന്ന ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ജോർദാനും ഈജിപ്തും സന്ദർശിച്ചിരുന്നു. അടുത്തമാസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സൗദി സർക്കാരിനെ വിമർശിച്ച് ലേഖനങ്ങളെഴുതിയിരുന്ന മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗി 2018ൽ തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു. മൃതദേഹം വീണ്ടെടുക്കാൻ പറ്റാത്തവിധം നശിപ്പിച്ചുകളഞ്ഞു. സൗദിയിലെ ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിൻ സൽമാനു നേർക്കാണ് എല്ലാവരും വിരൽ ചൂണ്ടിയത്.
എർദോഗൻ, മുഹമ്മദ് ബിൻ സൽമാന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും വധത്തിനുള്ള ഉത്തരവ് വന്നത് സൗദി ഭരണകൂടത്തിന്റെ ഉന്നതതലത്തിൽനിന്നാണെന്നു പറഞ്ഞത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
ബന്ധം വീണ്ടും സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് മുഹമ്മദ് ബിൻ സൽമാൻ സൗദി സന്ദർശിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഊർജം, സുരക്ഷ, സാന്പത്തിക മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. അതേസമയം, മുഹമ്മദ് ബിൻ സൽമാനെ ക്ഷണിച്ചുവരുത്തിയ എർദോഗനെതിരേ തുർക്കിയിലെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിട്ടുണ്ട്.
മുഹമ്മദ് ബിൻ സൽമാൻ തുർക്കിയിൽ
12:17 AM Jun 23, 2022 | Deepika.com