ബെയ്ജിംഗ്: കനത്ത മഴയെത്തുടർന്ന് ചൈനയുടെ തെക്കുകിഴക്കൻ പ്രവിശ്യകളിൽ വെള്ളപ്പൊക്കം. പതിനായിരങ്ങളെ ഒഴിപ്പിച്ചുമാറ്റി. മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗുവാംഗ്ഡോംഗ്, ജിയാംഗ്ഷി പ്രവിശ്യകളിലാണ് കൂടുതൽ ദുരന്തം. അന്പതു വർഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ മഴയാണ് പ്രവിശ്യകൾ നേരിടുന്നത്. പ്രവിശ്യകളിലൂടെ ഒഴുകുന്ന പേൾ നദി കരകവിഞ്ഞു.
ഗുവാംഗ്ഡോംഗിലെ ഷോഗുവാൻ, ക്വിംഗ്യുവാൻ നഗരങ്ങളിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. ജിയാംഗ്സി പ്രവിശ്യയിലെ ഒന്പതു ജില്ലകൾ വെള്ളത്തിനടിയിലായി. 4,85,000 പേർ കെടുതികൾ നേരിടുന്നു. 43,300 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു; ഏഴു കോടി ഡോളറിന്റെ നഷ്ടം അനുമാനിക്കുന്നു.
വരും ദിവസങ്ങളിലും മഴ തുടരുമെന്നും ദുരന്തവ്യാപ്തി വർധിച്ചേക്കുമെന്നും അധികൃതർ മുന്നറിയിപ്പു നല്കി.
അതേസമയം, ചൈനയുടെ വടക്കൻ മേഖല കടുത്ത ചൂട് നേരിടുകയാണ്. ഇവിടെ വരും ദിവസങ്ങളിൽ മഴ പെയ്തേക്കുമെന്നാണ് പ്രവചനം.
ചൈനയിൽ വെള്ളപ്പൊക്കം: പതിനായിരങ്ങളെ ഒഴിപ്പിച്ചുമാറ്റി
12:17 AM Jun 23, 2022 | Deepika.com