മുംബൈ: വിവിധ ബാങ്കുകളിൽനിന്നായി 34,615 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഭവനവായ്പാ സ്ഥാപനമായ ദേവൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്(ഡിഎച്ച്എഫ്എൽ) മുൻ സിഎംഡി കപിൽ വാദവാൻ, ഡയറക്ടർ ദീരജ് വാദവാൻ തുടങ്ങിയവർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സിബിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബങ്കുകളുടെ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
2010 -2018 കാലഘട്ടത്തിൽ കന്പനി വിവിധ ബാങ്കുകളിൽനിന്നായി 42,871 കോടി രൂപയുടെ വായ്പ വാങ്ങിയെന്നും 2019 മേയ് മുതൽ ഇതിലുള്ള തിരിച്ചടവ് മുടക്കിയെന്നും പരാതിയിൽ പറയുന്നു.
നേരത്തെ ബാങ്ക് കൂട്ടായ്മ നിയോഗിച്ച അന്വേഷണസമിതിയുടെ ഓഡിറ്റിൽ കന്പനി ഫണ്ടുകൾ വകമാറ്റിയതായും കൃതിമ രേഖകൾ ചമച്ചതായും കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഎെ കന്പനിയുടെ ഓഫീസ് അടക്കം 12 ഇടങ്ങളിൽ റെയ്ഡ് നടത്തി.
ബാങ്കുകളിൽനിന്നു ലഭിച്ച വായ്പയിൽ 29,100 കോടി രൂപ വാദവാൻ സഹോദരന്മാരുടെ നിയന്ത്രണത്തിലുള്ള 66 സ്ഥാപനങ്ങളിലേക്കു വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം മറ്റൊരു സാന്പത്തിക ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് കപിൽ വാദവാനും ദീരജ് വാദവാനും നിലവിൽ ജുഡീഷൻ കസ്റ്റഡിയിലാണ്.
34,615 കോടി രൂപയുടെ വായ്പാത്തട്ടിപ്പ്: ഡിഎച്ച്എഫ്എൽ മേധാവികൾക്കെതിരേ കേസ്
12:00 AM Jun 23, 2022 | Deepika.com