മുംബൈ: പഞ്ചസാര കയറ്റുമതിക്കു വീണ്ടും നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം തടയുന്നതിനുമാണു നടപടി. ഈ വരുന്ന ഒക്ടോബർ- സെപ്റ്റംബർ സീസണിലാകും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തുക.
രാജ്യത്തുനിന്നുള്ള പഞ്ചസാര കയറ്റുമതി 70 ലക്ഷം ടണ്ണിൽ ഒതുക്കാനാണു പദ്ധതി. മണ്‍സൂണ്‍ മഴയുടെ തോത് പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. രാജ്യത്ത് ഏറ്റവുമധികം പഞ്ചസാര ഉത്പാദിപ്പിക്കുന മഹാരാഷ്ട്രയിൽ നിലവിൽ മഴ ലഭ്യത ശരാശരിയിലും 60 ശതമാനത്തിൽ താഴെയാണ്.
അതേസമയം, സർക്കാർ നടപടി പഞ്ചസാരയുടെ അന്താരാഷ്ട്രവിലയിൽ ഇനിയും വർധനയുണ്ടാക്കും. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര കയറ്റുമതി രാജ്യമായ ബ്രസീലിൽ ഉത്പാദനം കുറഞ്ഞതും മില്ലുകൾ കൂടുതൽ കരിന്പുകൾ എഥനോൾ നിർമാണത്തിനായി ഉപയോഗിക്കുന്നതുമാണു പഞ്ചസാര വിലവർധനയ്ക്കു കാരണം.
നേരത്തേ മേയ് 24 നും കേന്ദ്രസർക്കാർ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇന്തോനേഷ്യ, ബംഗ്ലാദേശ്, സുഡാൻ, യുഎഇ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പഞ്ചസാര കൂടുതലായും കയറ്റുമതി നടത്തുന്നത്.
പഞ്ചസാര കയറ്റുമതിക്ക് വീണ്ടും നിയന്ത്രണം
11:03 PM Jun 17, 2022 | Deepika.com