തിരുവനന്തപുരം: ഭൂ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റത്തണ്ടപ്പേര്‍ രജിസ്റ്റർ ചെയ്യാൻ ഒരു വർഷം സമയപരിധി അനുവദിച്ചു സർക്കാർ. 2023 ജൂണ്‍ 15 വരെ ഭൂ ഉടമകൾക്ക് ഓണ്‍ലൈനായോ വില്ലേജ് ഓഫീസിൽ നേരിട്ടെത്തിയോ ഒറ്റത്തണ്ടപ്പേര്‍ എടുക്കാം. ഇതിനുള്ള മാർഗനിർദേശങ്ങൾ റവന്യൂ വകുപ്പ് പുറത്തിറക്കി.
ഭൂമിയുടെ രജിസ്ട്രേഷൻ സമയത്ത് യുണീക് തണ്ടപ്പേര് നിലവിലുള്ള കേസുകളിൽ അതു രേഖപ്പെടുത്തി നൽകാനും മാർഗ നിർദേശത്തിൽ പറയുന്നു. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകൾക്കു നിർദേശത്തിൽ പറയുന്നു.
ഒരാളുടെ ഉടമസ്ഥതയിൽ ഒന്നിലധികം തണ്ടപ്പേരുകളിലും പല വില്ലേജുകളിലുമുള്ള ഭൂമിയുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റത്തണ്ടപ്പേരിലേക്ക് മാറ്റുന്നതാണ് റവന്യൂ വകുപ്പ് തുടക്കമിട്ട യുണീക്ക് തണ്ടപ്പേര് പദ്ധതി. ഭൂവിവരങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ബിനാമി ഇടപാടുകൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഭൂവിവരങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത്.
www.revenue.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ട് രജിസ്റ്റർ ചെയ്ത് യുണീക് തണ്ടപ്പേർ നേടാനാകും. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിൽ ലഭിക്കുന്ന ഒടിപി ഇതിനായി ഉപയോഗിക്കാം. വില്ലേജ് ഓഫീസിൽ നേരിട്ടെത്തിയും ഒടിപി ഉപയോഗിച്ചോ വിരലടയാളം പതിപ്പിച്ചോ ഭൂ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാം.
യുണീക് തണ്ടപ്പേർ അനുവദിക്കപ്പെട്ടാൽ അത് ആധാരത്തിൽ രേഖപ്പെടുത്തും. ആധാർ നന്പർ ഇല്ലാത്തവർക്കു നിലവിലുള്ള തണ്ടപ്പേർ തുടരാം. ആധാർനന്പർ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരുമായി ബന്ധിപ്പിക്കാം. നിശ്ചിത മാതൃകയിൽത്തന്നെ യുണീക് തണ്ടപ്പേർ അനുവദിക്കണമെന്ന് വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. തണ്ടപ്പേർപകർപ്പിന് നിലവിൽ ഈടാക്കുന്ന തുക യുണീക് തണ്ടപ്പേർ പകർപ്പിനും ഈടാക്കും.
ഭൂ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റത്തണ്ടപ്പേര്‍ രജിസ്റ്റർ ചെയ്യാൻ ഒരു വർഷംവരെ സമയപരിധി
11:03 PM Jun 17, 2022 | Deepika.com