കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖല പിടിച്ചടക്കാനായി പോരാടുന്ന റഷ്യൻ പട്ടാളം സാവധാനത്തിലെങ്കിലും സ്ഥിരതയോടെ മുന്നേറുന്നതായി വിലയിരുത്തൽ. ഡോണറ്റ്സ്ക് പ്രവിശ്യയിലെ തന്ത്രപ്രധാന പട്ടണമായ ലിമാൻ റഷ്യൻപട്ടാളം പിടിച്ചെടുത്തു. ലുഹാൻസ്ക് പ്രവിശ്യയിലെ സെവ്റോഡോണറ്റ്സ്ക് നഗരത്തിൽ റഷ്യൻ പട്ടാളം പ്രവേശിച്ചു. റഷ്യൻ പട്ടാളത്തിന്റെ പിടിയിലാകുന്നത് ഒഴിവാക്കാൻ സെവ്റോഡോണറ്റ്സ്കിലെ സൈനികർക്കു വേണമെങ്കിൽ പിന്തിരിയാമെന്ന് യുക്രെയ്ൻ അധികൃതർ നിർദേശം നല്കി.
ലിമാൻ പട്ടണം പൂർണമായി പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയം മോസ്കോയിൽ അറിയിച്ചു. പട്ടണം നഷ്ടപ്പെട്ടതായി യുക്രെയ്ൻ വൃത്തങ്ങളും സ്ഥിരീകരിച്ചു. ലിമാൻ ചെറിയ പട്ടണമാണെങ്കിലും യുക്രെയ്ന്റെ കിഴക്ക്, പടിഞ്ഞാറൻമേഖലകളെ ബന്ധിപ്പിക്കുന്ന പാത കടന്നുപോകുന്നതിനാൽ തന്ത്രപരമായി പ്രാധാന്യം കൂടുതലാണ്. മറ്റൊരു നഗരമായ സ്ലോവ്യാൻസ്കിലേക്ക് ഇവിടെനിന്ന് 20 കിലോമീറ്റർ ദൂരമേയുള്ളൂ. റഷ്യൻ പട്ടാളം ഇനി ഈ നഗരത്തെ ലക്ഷ്യമിട്ടേക്കും.
അതേസമയം ലുഹാൻസ് പ്രവിശ്യയിൽ റഷ്യക്കു കീഴടങ്ങാതെ തുടരുന്ന സെവ്റോഡോണറ്റ്സ്ക്, ലിസിചാൻസ്ക് നഗരങ്ങളിൽ രൂക്ഷപോരാട്ടം നടക്കുകയാണ്. റഷ്യൻ പട്ടാളം സെവ്റോഡോണറ്റ്സ്ക്കിൽ പ്രവേശിച്ചെങ്കിലും യുക്രെയ്ൻ പട്ടാളം പിന്തിരിഞ്ഞിട്ടില്ല. റഷ്യൻ പട്ടാളത്തിന്റെ പിടിയിലാകുമെന്ന സാഹചര്യത്തിൽ യുക്രെയ്ൻ പട്ടാളക്കാർക്കു പിന്തിരിയാമെന്ന് ലുഹാൻസ്ക് ഗവർണർ സെർജി ഹെയ്ഡെയ് നിർദേശിച്ചു. പ്രവിശ്യയുടെ 95 ശതമാനം നിയന്ത്രണവും റഷ്യ പിടിച്ചതായും അദ്ദേഹം അറിയിച്ചു.
ഡോൺബാസിൽ റഷ്യയെ ചെറുത്തുനിൽക്കാൻ മികച്ച ആയുധങ്ങൾ നല്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആവർത്തിക്കുകയാണ്. ദൂരപരിധി കൂടിയ മൾട്ടിപ്പിൾ റോക്കറ്റുകൾ നല്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നുണ്ട്. എന്നാൽ യുക്രെയ്ൻ ഇവ റഷ്യക്കുള്ളിലേക്കു പ്രയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും അത് പ്രകോപനംവർധിപ്പിച്ചേക്കും എന്ന വിലയിരുത്തലിൽ യുഎസ് അന്തിമതീരുമാനം എടുത്തിട്ടില്ല.
ലിമാൻ പട്ടണം റഷ്യ പിടിച്ചെടുത്തു
12:59 AM May 29, 2022 | Deepika.com