കീവ്: ഡോൺബാസിൽ ആക്രമണം രൂക്ഷമാക്കിയ റഷ്യ സെവ് റോഡോണറ്റ്സ്ക് നഗരത്തിൽ കനത്ത നാശം വിതച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
നഗരത്തിൽ 1,500 പേർ കൊല്ലപ്പെട്ടതായി മേയർ ഒലക്സാണ്ടർ സ്ട്രിയുക് പറഞ്ഞു. 13,000 ത്തോളം പേർ നഗരത്തിൽ അവശേഷിക്കുന്നുണ്ട്. അറുപതു ശതമാനം പാർപ്പിടങ്ങളും നശിപ്പിക്കപ്പെട്ടു.
ഡോൺബാസ് മേഖലയിലെ ലുഹാൻസ് പ്രവിശ്യയിൽ റഷ്യക്കു കീഴടങ്ങാതെ ചെറുത്തുനിൽക്കുന്ന ഏക പ്രദേശമാണു സെവ്റോഡോണറ്റ്സ്ക്. നഗരം പിടിച്ചെടുക്കാൻ റഷ്യൻ പട്ടാളക്കാർ സർവശക്തിയുമെടുത്തു പോരാടുകയാണ്. യുദ്ധത്തിന്റെ ഗതി തിരിഞ്ഞുവെന്നും ഡോൺബാസിൽ റഷ്യക്കു മേൽക്കൈ ഉണ്ടെന്നുമാണു നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
റഷ്യയെ നേരിടാൻ യുക്രെയ്ൻ സൈനികർക്കു മൾട്ടിപ്പിൾ റോക്കറ്റ് വിക്ഷേപിണികൾ നല്കാൻ പാശ്ചാത്യശക്തികൾ തയാറാകണമെന്ന് പ്രസിഡന്റ് സെലൻസ്കി അഭ്യർഥിച്ചു.
റഷ്യൻ പട്ടാളം കിഴക്കൻ നഗരങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയാണ്. മരിയുപോളിൽ ചെയ്തതുപോലെ സെവ്റോഡോണറ്റ്ക്സ്, സിലിച്ചാൻസ്ക്, പോപാസ്ന, ലൈമാൻ, ബാക്മുത് നഗരങ്ങളെ നിലംപരിശാക്കുകയാണെന്നു സെലൻസ്കി പറഞ്ഞു.
മരിയുപോളിലെ അസോവ്താൾ ഉരുക്കുശാലയിൽ കൂടുതൽ യുക്രെയ്ൻ സൈനികർ ഒളിച്ചിരിപ്പുണ്ടെന്നു ഡോൺബാസിലെ റഷ്യാ അനുകൂലികളുടെ നേതാവ് ഡെന്നിസ് പുഷിലിൽ പറഞ്ഞു. റഷ്യൻ പട്ടാളം ഈ മാസം ഇരുപതിനു മരിയുപോളിൽ വിജയം പ്രഖ്യാപിച്ചിരുന്നു. ഉരുക്കുശാലയിൽ അഭയംതേടി പോരാട്ടം നടത്തിയിരുന്ന 2439 സൈനികർ കീഴടങ്ങിയെന്നാണു റഷ്യ അറിയിച്ചിരുന്നത്.
ഇതിനിടെ, യുക്രെയ്ൻ അതിർത്തിയിൽ പുതിയ സൈനിക കമാൻഡ് സ്ഥാപിക്കുമെന്ന് അയൽരാജ്യമായ ബെലാറൂസിലെ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ അറിയിച്ചു. ടാങ്കുകളും കവചിതവാഹനങ്ങളും ഉൾപ്പെടുന്ന സൈന്യത്തെ അതിർത്തിയിലേക്കു നീക്കുമെന്ന സൂചനയും അദ്ദേഹം നല്കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തനാണു ലൂക്കാഷെങ്കോ.
സെവ്റോഡോണറ്റ്സ്കിനെ നശിപ്പിച്ച് റഷ്യ; 1500 പേർ കൊല്ലപ്പെട്ടു
01:33 AM May 28, 2022 | Deepika.com