ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 19 കുരുന്നുകുട്ടികളുൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു.
സാൻ അന്റോണിയോയിൽനിന്ന് 134 കിലോമീറ്റർ അകലെ യുവാൾഡിയിലെ റോബ് എലിമെന്ററി സ്കൂളിൽ പ്രാദേശികസമയം ചൊവ്വാഴ്ച പതിനൊന്നരയോടെയാണു യുഎസ് ചരിത്രത്തിലെ ഏറ്റവും ഭീതിദമായ സംഭവം അരങ്ങേറിയത്. സ്കൂളിലെ ഫോർത്ത്ഗ്രേഡ് ക്ലാസിൽ കടന്നുകയറിയ സാൻ അന്റോണിയോ സ്വദേശി സാൽവദോർ റാമോസ് കുട്ടികൾക്കും അധ്യാപകർക്കുംനേരേ നിറയൊഴിക്കുകയായിരുന്നു.
അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്നു സ്കൂൾ വെബ്സൈറ്റിൽ പറയുന്നു.
പതിനെട്ടുകാരനായ അക്രമി പിന്നീടു പോലീസിന്റെ വെടിയേറ്റു മരിച്ചു. ഏറ്റുമുട്ടലിൽ രണ്ടുപോലീസുകാർക്കു പരിക്കേൽക്കുകയും ചെയ്തു.
മുത്തശിയെ കൊലപ്പെടുത്തിയശേഷമാണു റാമോസ് കൊടുംക്രൂരകൃത്യത്തിനായി സ്കൂളിലെത്തിയത്. എആർ 15 സെമി ഓട്ടോമാറ്റിക് റൈഫിളും വെടിയുണ്ടകളും അക്രമിയുടെ കൈവശം ഉണ്ടായിരുന്നു. ഇവ പിന്നീട് അന്വേഷണസംഘം കണ്ടെത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സ്കൂൾ കോന്പൗണ്ടിൽ കടന്നയുടൻ സുരക്ഷാ ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ചെങ്കിലും വെടിയുതിർത്തശേഷം അക്രമി മുന്നോട്ടുനീങ്ങുകയായിരുന്നു. ഇതിനുതൊട്ടുമുന്പ് ഇയാളുടെ കാർ അപകടത്തിൽപ്പെട്ടെന്നും പോലീസിനുനേരേ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ വ്യക്തമാക്കി.
14 വിദ്യാർഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യവിവരം. പിന്നീട് മരണസംഖ്യ ഉയർന്നതായി അധികൃതർ വ്യക്തമാക്കുകയായിരുന്നു.
10 ദിവസം മുന്പ് ന്യൂയോർക്കിലെ ബഫലോയിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. സൈനികവേഷത്തിലെത്തിയ പേടെൻ ജെൻഡ്രൻ (18) എന്നയാളുടെ വംശീയവിദ്വേഷമാണ് അക്രമത്തിനു കാരണമെന്നു പോലീസ് പിന്നീടു കണ്ടെത്തിയിരുന്നു.
അഞ്ചു മാസത്തിനിടെ 199 വെടിവയ്പു സംഭവങ്ങൾ
യുഎസിൽ ഈ വർഷം ആദ്യത്തെ അഞ്ചുമാസത്തിനുള്ളിൽ നടന്നത് 199 വെടിവയ്പുകൾ. ടെക്സസിൽ 19 കുട്ടികളുൾപ്പെടെ 21 പേരുടെ ജീവനെടുത്തത് ഇതിൽ അവസാനത്തേത്.
10 ദിവസം മുന്പ് ന്യൂയോർക്കിലെ ബഫലോയിലെ സൂപ്പർമാർക്കറ്റിൽ നടന്ന വെടിവയ്പിൽ പത്തുപേരാണു കൊല്ലപ്പെട്ടത്. പട്ടാളവേഷം ധരിച്ചെത്തിയ പേടെൻ ജെൻഡ്രൻ (18) എന്നയാളാണു ബഫലോയിൽ ആക്രമണം നടത്തിയത്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചെത്തിയ അക്രമി വംശീയവിരോധം മൂലമാണു വെടിയുതിർത്തത്.
സ്കൂളുകളിലും കോളജുകളിലും റസ്റ്ററന്റുകളിലും ആരാധനാലയങ്ങളിലുമെല്ലാം അശാന്തി വിതച്ച് വെടിവയ്പുണ്ടായി. കണക്കുകളനുസരിച്ച് രാജ്യത്ത് ഓരോ ആഴ്ചയും പത്ത് വെടിവയ്പുകളെങ്കിലും ഉണ്ടാകുന്നുണ്ട്. ഈ വർഷം ആകെയുണ്ടായ 199 വെടിവയ്പുകളിൽ 27 എണ്ണം പാഠ്യശാലകളിലായിരുന്നു.
ദൗർഭാഗ്യകരമായ സംഭവം അരങ്ങേറുന്നതോടെ തോക്ക് നിയന്ത്രണം ചർച്ചയാകുന്നതും പതിവാണ്. ടെക്സസിലെ ദുഃഖകരമായ സംഭവത്തിൽ രോഷവും നിരാശയും പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമം വേണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കയിലെ ടെക്സസ് സ്കൂളിൽ വെടിവയ്പ്: 21 മരണം
01:55 AM May 26, 2022 | Deepika.com