മോസ്കോ/ കീവ്: ഉപരോധങ്ങൾ പിൻവലിക്കാമെങ്കിൽ യുക്രെയ്നിൽനിന്നുള്ള ഭക്ഷ്യക്കയറ്റുമതിക്കു തടസം നിൽക്കാതിരിക്കാമെന്നു റഷ്യ. യുക്രെയ്നിലെ തുറമുഖങ്ങളെ റഷ്യൻ പടക്കപ്പലുകൾ ഉപരോധിക്കുന്നതുമൂലം ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാണ്.
യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ പാശ്ചാത്യരാജ്യങ്ങൾ റഷ്യക്കെതിരേ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്നാണു വിദേശകാര്യ സഹമന്ത്രി ആന്ദ്രേയ് റുഡെൻകോ ആവശ്യപ്പെട്ടത്. അങ്ങനെയാണെങ്കിൽ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കത്തിനു സുരക്ഷിത പാതയൊരുക്കാം.
ലോകത്ത് ഏറ്റവും കൂടുതൽ ധാന്യം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണു യുക്രെയ്ൻ. വൻതോതിൽ ധാന്യം സംഭരിച്ചിട്ടുണ്ടെങ്കിലും അവർക്കു കയറ്റുമതി ചെയ്യാൻ കഴിയുന്നില്ല. ഫെബ്രുവരിയിൽ റഷ്യ ആക്രമണം തുടങ്ങിയശേഷം യുക്രെയ്ൻ തുറമുഖങ്ങളിൽനിന്നു ചരക്കുനീക്കം ഉണ്ടായിട്ടില്ല. ഭക്ഷണത്തെയും റഷ്യ ആയുധമാക്കുകയാണെന്നു യൂറോപ്യൻ യൂണിയൻ ആരോപിച്ചു. റഷ്യൻ ഉപരോധം ലോകത്ത് ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയരാൻ കാരണമാകുന്നതായി ബ്രിട്ടൻ ചൂണ്ടിക്കാട്ടി.
ഇതിനിടെ, കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന റഷ്യൻ പട്ടാളം സർവശക്തിയുമെടുത്തു പോരാടുകയാണ്. ഡോൺബാസിന്റെ ഭാഗമായ ലുഹാൻസ് പ്രവിശ്യയിൽ ചെറുത്തുനിൽക്കുന്ന അവസാന നഗരങ്ങളായ സെവ്റോഡോണെറ്റ്സ്ക്, ലിസിചാൻസ്ക് നഗരങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം. സെവ്റോഡോണറ്റ്സ്ക് നശിപ്പിക്കപ്പെട്ടുവെന്നാണു ലുഹാൻസ് ഗവർണർ സെർഹി ഹെയ്ഡെയ് പറഞ്ഞത്.
യുക്രെയ്നിലെ സാപ്പോറിഷ്യ, ഖേർസൺ നഗരങ്ങളിലെ ജനങ്ങൾക്കു വേഗത്തിൽ റഷ്യൻ പൗരത്വം ലഭ്യമാക്കാനുള്ള ഉത്തരവ് പ്രസിഡന്റ് പുടിൻ പുറപ്പെടുവിച്ചു. അധിനിവേശത്തിന്റെ തുടക്കത്തിൽത്തന്നെ റഷ്യ ഖേർസൺ പിടിച്ചെടുത്തിരുന്നു. സാപ്പോറിഷ്യ യുക്രെയ്ന്റെ നിയന്ത്രണത്തിലാണെങ്കിലും ഇതിനോടു ചേർന്ന പ്രദേശങ്ങൾ റഷ്യൻ പട്ടാളത്തിന്റെ കീഴിലാണ്.
ഉപരോധങ്ങൾ പിൻവലിച്ചാൽ ഭക്ഷ്യക്കയറ്റുമതി തടയില്ല: റഷ്യ
01:55 AM May 26, 2022 | Deepika.com