ദാവോസ്: യുക്രെയ്ൻ യുദ്ധം ആഗോളതലത്തിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തികസമിതിയുടെ വാർഷിക ഉച്ചകോടി വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഭക്ഷ്യപ്രതിസന്ധി യും നേരിടേണ്ട അവസ്ഥയിലാണു ലോകം.
എൺപതു കോടി പേർക്ക് അത്താഴത്തിനു വഴിയില്ലാതായെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബേസ്ലി ചൂണ്ടിക്കാട്ടി. ഭക്ഷ്യപ്രതിസന്ധിക്കും ക്ഷാമത്തിനും പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കു കോവിഡ് വ്യാപനം വലിയ വെല്ലുവിളിയായിരുന്നു. യുക്രെയ്ൻ യുദ്ധം പ്രശ്നം കൂടുതൽ സങ്കീർണമാക്കി. വിശക്കുന്നവന്റെ ഭക്ഷണം പട്ടിണി കിടക്കുന്നവന് എടുത്തുകൊടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
റഷ്യൻ ഉപരോധം മൂലം യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി നിലച്ചതും വളത്തിനു വില വർധിച്ചതുമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. യുക്രെയ്ൻ തുറമുഖങ്ങൾക്കു നേർക്കുള്ള റഷ്യൻ ഉപരോധം ആഗോള ഭക്ഷ്യസുരക്ഷയ്ക്കു നേർക്കുള്ള യുദ്ധപ്രഖ്യാപനമാണ്.
ഭക്ഷ്യ പ്രതിസന്ധി ത്വരിതഗതിയിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ, കാലാവസ്ഥാവ്യതിയാനം രൂക്ഷമാക്കിയേക്കുമെന്ന മുന്നറിയിപ്പ് ഉച്ചകോടി നല്കി.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതവാതകങ്ങളുടെ ബഹിർഗമനത്തിന്റെ മൂന്നിലൊന്നും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടാണ്.
ഭക്ഷ്യ പ്രതിസന്ധി അതിരൂക്ഷം
02:17 AM May 25, 2022 | Deepika.com