തിരുവനന്തപുരം: സംസ്ഥാനത്ത് നാളികേരം, കൊപ്ര എന്നിവയുടെ സംഭരണം ഊർജിതമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു.
സംഭരണ ഏജൻസികളുമായി നടത്തിയ യോഗ ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരഫെഡിന്റെ 22 ഉം മാർക്കറ്റ് ഫെഡിന്റെ 20 ഉം സഹകരണ സംഘങ്ങൾ വഴി സംഭരിക്കും.
കേരഫെഡ്, മാർക്കറ്റ് ഫെഡ് ഒപ്പം നാഫെഡ് എന്നീ ഏജൻസികളെ ഏകോപിപ്പിച്ച് സംഭരണം ഊർജിതമാക്കും. നാഫെഡ് സംഭരണ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് കൃഷി വകുപ്പ് സെക്രട്ടറി അടുത്തദിവസംതന്നെ ഡൽഹിയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
105.90 രൂപയാണു നിലവിലെ കൊപ്രയുടെ സംഭരണവില. ഇതോടൊപ്പംതന്നെ പച്ചത്തേങ്ങ സംഭരണം വിപുലീകരിക്കും. ഇത് സംബന്ധിച്ച് വ്യക്തമായ പദ്ധതി നടപ്പാക്കാനായി കൃഷി് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
32 രൂപയാണ് നിലവിലെ നിശ്ചയിച്ചിട്ടുള്ള പച്ചത്തേങ്ങ സംഭരണ വില. നാളികേര വികസന കോർപ്പറേഷനും കേരഫെഡും ഈ നിരക്കിൽ നിലവിൽ പച്ചത്തേങ്ങ സംഭരണം നടത്തുന്നതായി മന്ത്രി അറിയിച്ചു.
നാളികേരം, കൊപ്ര സംഭരണം ഊർജിതമാക്കും: മന്ത്രി
12:30 AM May 25, 2022 | Deepika.com