ടോക്കിയോ: ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് ഉച്ചകോടിക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി, ടോക്കിയോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ജാപ്പനീസ് നിക്ഷേപങ്ങൾ ഇന്ത്യയുടെ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ കഴിഞ്ഞ എട്ടു വർഷംകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കി മാറ്റുകയും ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുന്നതും ആരെയും വിട്ടുപോകാത്ത തരത്തിലുള്ള അധികാരനിർവഹണം സാധ്യമാക്കുന്നതുമായ സംവിധാനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങൾ നയിക്കുന്ന സർക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടതാണ് ക്വാഡ്. മോദിയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരാണ് ദ്വിദിന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഹിന്ദിയിൽ അദ്ഭുതപ്പെട്ടു മോദി
ടോക്കിയോ: ജപ്പാൻ സന്ദർശനത്തിനിടെ കുട്ടിക്ക് ഓട്ടോഗ്രാഫ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയിലെ ഹോട്ടലിൽനിന്നു പുറത്തുവരുന്പോഴാണ് റിറ്റ്സ് കീ എന്നു പേരുള്ള കുട്ടിയുമായി മോദി ആശയവിനിമയം നടത്തുന്നതും കൈയിലുണ്ടായിരുന്ന ത്രിവർണ ചിത്രത്തില്‍ ഓട്ടോഗ്രാഫ് നൽകുന്നതും. മോദിയുടെ ചോദ്യങ്ങൾക്കു കുട്ടി ഹിന്ദിയിൽ മറുപടി നൽകി. കുട്ടിയുടെ ഒഴുക്കോടെയുള്ള ഹിന്ദിയെ മോദി പ്രശംസിച്ചു. സ്വാഗതം എന്നു മലയാളത്തില്‍ എഴുതിയ പ്ലക്കാർഡുകളുമായെത്തിയ മറ്റു കുട്ടികളുമായും മോദി ആശയവിനിമയം നടത്തി.
ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികൾ: മോദി
03:32 AM May 24, 2022 | Deepika.com