അബുജ: നൈജീരിയയിൽ 20 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക (ഐഎസ്ഡബ്ല്യുഎപി) ഭീകരർ കൊലപ്പെടുത്തി. മേയ് 10നാണു നിഷ്ഠുര കൃത്യം അരങ്ങേറിയത്. ഇതിന്റെ വീഡിയോ ഐഎസിന്റെ അമാഖ് വാർത്താ ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. ലോകത്തെ ക്രൈസ്തവർക്കെതിരേ നിരന്തരയുദ്ധം നടത്തുമെന്നുള്ള ഐഎസിന്റെ ഭീഷണിയും വീഡിയോയിൽ കാണാം. ബിബിസിയിൽനിന്നുള്ള മാധ്യമപ്രവർത്തകർ ക്രൈസ്തവരെ കൊലപ്പെടുത്തിയ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്താണു ക്രൈസ്തവർ ഐഎസ് ഭീകരരുടെ കൂട്ടക്കുരുതിക്കിരയായത്.
മൂന്നു ഗ്രൂപ്പുകളായിട്ടാണു ക്രൈസ്തവരെ വീഡിയോയിൽ കാണുന്നത്. ആദ്യ ഗ്രൂപ്പിൽ നാലു പേരാണുണ്ടായിരുന്നത്. ലോകാവസാനം വരെയും ക്രൈസ്തവർക്കെതിരേ യുദ്ധം ചെയ്യുമെന്നു സമീപത്തുണ്ടായിരുന്ന ഭീകരൻ ഭീഷണി മുഴക്കുന്നതു വീഡിയോയിൽ കാണാം. ഫെബ്രുവരിയിൽ ഐഎസ് നേതാവ് സിറിയയിൽ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്നും ഭീകരൻ പറഞ്ഞു. തുടർന്ന്, നിലത്തിരിക്കുകയായിരുന്ന നാലു ക്രൈസ്തവരെ മുഖംമൂടിധാരികളായ ഭീകരർ വെടിവച്ചു കൊന്നു.
രണ്ടാമത്തെ ഗ്രൂപ്പിൽ 11 ക്രൈസ്തവരെയാണു കൊന്നത്. ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യാതെ തങ്ങൾക്കു വിശ്രമമില്ലെന്നും ലോകം മുഴുവൻ മുസ്ലിംകളെ കീഴ്പ്പെടുത്താൻ ക്രൈസ്തവർ ശ്രമിക്കുകയാണെന്നും ഭീകരർ പറയുന്നതു വീഡിയോയിലുണ്ട്. മൂന്നാമത് അഞ്ചു പേരാണു ഭീകർക്കിരയായത്.
നൈജീരിയയിൽ ക്രൈസ്തവർക്കെതിരേ ഇസ്ലാമിക ഭീകരരുടെ ആക്രമണം വർധിച്ചുവരികയാണ്. ബോർണോ സംസ്ഥാനത്താണു ക്രൈസ്തവർ ഏറ്റവുമധികം ആക്രമണം നേരിടുന്നത്. 2022ലെ വേൾഡ് പേർസിക്യൂഷൻ ഇൻഡെക്സ് പ്രകാരം ലോകത്തു ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങളിൽ നൈജീരിയ ഏഴാം സ്ഥാനത്താണ്.
ഏപ്രിലിൽ കിഴക്കൻ നൈജീരിയയിലെ ഇവാരെയിലെ മാർക്കറ്റിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിൽ 20 പേർക്കു ജീവഹാനി സംഭവിച്ചിരുന്നു. “അവിശ്വാസികളായ ക്രൈസ്തവരുടെ സമ്മേളനത്തെ മധ്യ നൈജീരിയ കാലിഫേറ്റിലെ പോരാളികൾ ആക്രമിച്ചു” എന്നായിരുന്നു അന്ന് ടെലഗ്രാമിൽ ഐഎസിന്റെ പ്രതികരണം. ഐഎസിനെക്കൂടാതെ ബോക്കോ ഹറാം, ഫുലാനി ഭീകരരും നൈജീരിയയിൽ ക്രൈസ്തവരെ കൊന്നൊടുക്കുന്നു.
നൈജീരിയയിൽ 20 ക്രൈസ്തവരെ ഐഎസ് ഭീകരർ കൊലപ്പെടുത്തി
01:01 AM May 23, 2022 | Deepika.com