നാളികേരം
ഭക്ഷ്യഎണ്ണകളിൽ ഏതാനും മാസങ്ങളായി നിലനിന്ന കുതിപ്പ് നിയന്ത്രണത്തിലേക്ക്. യുക്രെയ്ൻ-റഷ്യ സംഘർഷാവസ്ഥയിൽ തകിടം മറിഞ്ഞ ആഗോള പാചകയെണ്ണ വിപണിയെ കൂടുതൽ പിരിമുറക്കത്തിലാക്കിയത് ഇന്തോനേഷ്യയാണ്. അവർ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങളിലെ വിലക്കയറ്റം രൂക്ഷമാക്കി. ഒപ്പം ഭക്ഷ്യഎണ്ണ വിലകൾ അനിയന്ത്രിതമായി മുന്നേറി.
എന്നാൽ ഇന്തോനേഷ്യ ഏർപ്പെടുത്തിയ നിരോധനം ഇന്നു മുതൽ പിൻവലിക്കാനുള്ള ജക്കാർത്തയുടെ തീരുമാനം ആഭ്യന്തര മാർക്കറ്റിന് ആശ്വാസം പകരും. പുതിയ സാഹചര്യത്തിൽ അവിടെനിന്നുള്ള പാം ഓയിലിനായി വ്യവസായികളുടെ ശ്രദ്ധ തുറമുഖങ്ങളിലേയ്ക്ക് തിരിയും.
കൊച്ചിയിൽ കൊപ്ര പിന്നിട്ടവാരം വീണ്ടും ഇടിഞ്ഞ് 8600 രൂപയിലേക്കും വെളിച്ചെണ്ണ 14,400 രൂപയിലേക്കും താഴ്ന്നു. വൻകിട മില്ലുകാർ തമിഴ്നാട് കേന്ദ്രീകരീച്ച് ക്വിന്റലിന് 8500 രൂപയ്ക്കാണ് കൊപ്ര ശേഖരിക്കുന്നത്. ഇന്തോനേഷ്യയുടെ നീക്കം കണക്കിലെടുത്താൽ പാം ഓയിൽ മാത്രമല്ല, സൂര്യകാന്തി, സോയാ എണ്ണ വിലകളും ഉയർന്ന തലത്തിൽനിന്നു തിരുത്തൽ കാഴ്ചവയ്ക്കാൻ ഇടയുണ്ട്. കൊപ്രയ്ക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ട് മാസം ആറ് പിന്നിട്ടെങ്കിലും സർക്കാർ ഏജൻസിയുടെ സംഭരണം പാളിയതു കാർഷിക മേഖലയ്ക്ക് കനത്ത സാന്പത്തിക നഷ്ടം വരുത്തിവച്ചു.
പാം ഓയിൽ കയറ്റുമതി നിരോധനം ഫലത്തിൽ തിരിച്ചടിയായി മാറുമെന്നു വ്യക്തമായതാണ് അതിൽ നിന്നും പിൻതിരിയാൻ ജക്കാർത്തയെ പ്രേരിപ്പിച്ചത്. ആഭ്യന്തര ഭക്ഷ്യഎണ്ണ വിലക്കയറ്റം നിയന്ത്രിക്കാൻ നടത്തിയ നീക്കം വേണ്ടത്ര വിജയിച്ചില്ല. കയറ്റുമതി നിരോധിച്ചതോടെ എണ്ണക്കുരു വില തകർന്നു.
റബർ
കാലവർഷം ശക്തിപ്രപിക്കുംമുന്പെ റബർ മരങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്ന തിരക്കിലാണ് ഉത്പാദകർ. കനത്തമഴ നിലനിൽക്കുന്നതിനാൽ റബർവെട്ട് ഒട്ടുമിക്ക ഭാഗങ്ങളിലും പൂർണമായി സ്തംഭിച്ചതിനാൽ കാർഷിക മേഖലകളിൽനിന്നുള്ള ചരക്കുവരവ് നിലച്ചു. കൊച്ചി, കോട്ടയം വിപണികളിൽ ലഭ്യത കുറഞ്ഞതോടെ വില ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ നീക്കം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല.
ടയർ വ്യവസായികൾ നാലാം ഗ്രേഡ് റബർ 17,050 രൂപയിൽ നിന്ന് 17,400 ലേയ്ക്ക് ഉയർത്തിട്ടും കാര്യമായി ഷീറ്റ് ലഭിച്ചില്ലെന്നാണ് വിപണിയിൽനിന്നുള്ള വിവരം. രാജ്യാന്തര റബർവിലയും ഉയർന്ന് നിൽക്കുന്നതിനാൽ തൽക്കാലം ഇറക്കുമതി ഭീഷണി മുഴക്കാനാവാത്ത അവസ്ഥയാണുള്ളത്. അഞ്ചാം ഗ്രേഡ് റബർ 16,350-16,850 രൂപയിൽനിന്നു 16,700-17,200 രൂപയായി. വാരാന്ത്യം ഒട്ടുപാൽ 12,500 രൂപയിലും ലാറ്റക്സ് 10,700 രൂപയിലുമാണ്.
കുരുമുളക്
ആഗോള കുരുമുളക് ഉത്പാദന രാജ്യങ്ങൾ ചരക്കു വിറ്റഴിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുന്നു. പണപ്പെരുപ്പം രൂക്ഷമാക്കുന്നതിനാൽ ഇറക്കുമതി രാജ്യങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ സംഭരിക്കുന്നതു നിയന്ത്രിച്ചത് കുരുമുളകിൽ സമ്മർദം ഉളവാക്കുന്നു. രൂപയുടെ മൂല്യത്തകർച്ചയും ഉത്പന്നത്തിൽ പ്രതിഫലിക്കുന്നുണ്ട്.
ഉൽപാദന മേഖലകളിൽനിന്നുള്ള മുളകുനീക്കം കുറവാണെങ്കിലും വാങ്ങൽ താത്പര്യം പല അവസരത്തിലും വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. പിന്നിട്ടവാരം മുളകു വില ക്വിന്റലിന് 100 രൂപ കുറഞ്ഞ് 50,300 ലാണ് അൺ ഗാർബിൾഡ് വാരാന്ത്യം വ്യാപാരം നടന്നത്. കൂർഗ് ചരക്ക് 49,000 രൂപയിൽ വ്യാപാരം നടന്നു. വിദേശ കുരുമുളക് ഉത്തരേന്ത്യയിൽ വിൽപ്പനയ്ക്ക് ഇറങ്ങിയതും വിലയെ സ്വാധീനിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 52,300 രൂപ.
ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6750 ഡോളറും വിയറ്റ്നാം ടണ്ണിന് 4100 ഡോളറും ഇന്തോനേഷ്യ 4035 ഡോളറും ബ്രസീൽ 3850 ഡോളറും മലേഷ്യ 5900 ഡോളറും കുരുമുളകിന് രേഖപ്പെടുത്തി.
ഏലം