പ്രതീക്ഷിച്ചപോലെതന്നെ ശക്തമായ ചാഞ്ചാട്ടം ഇന്ത്യൻ ഇൻഡെക്സുകളിൽ കഴിഞ്ഞവാരം ദൃശ്യമായി. സാങ്കേതികമായി ഓവർ സോൾഡായി നീങ്ങിയ വിപണിയിൽ ഫണ്ടുകൾ ബോട്ടം ഫിഷിങിന് അവസരം കണ്ടെത്തിയതിനൊപ്പം ഊഹക്കച്ചവടക്കാർ ഷോട്ട് കവറിങിനും മത്സരിച്ചത് നിഫ്റ്റിക്ക് 15,543ലെ സപ്പോർട്ടിന് അവസരമൊരുക്കി. വാരാന്ത്യത്തിലെ തിരിച്ചുവരവിൽ 16,212 പോയിന്റിലെ പ്രതിരോധം തകർക്കാൻ നിഫ്റ്റിക്കായതു പ്രദേശിക ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും.
ഒരു മാസത്തിനിടയിൽ ആദ്യമായി ഇന്ത്യൻ മാർക്കറ്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പിന്നിട്ടവാരം ഓഹരി സൂചികകൾ മൂന്നു ശതമാനം മികവ് കാഴ്ചവച്ചു. ബോംബെ സെൻസെക്സ് 1532 പോയിന്റും നിഫ്റ്റി 484 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. വാരാന്ത്യം ദൃശ്യമായ ഉണർവിൽ മൂന്നു മാസത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിദിന റാലി ഇടപാടുകാർ ദർശിച്ചു. ഫെബ്രുവരി രണ്ടാം പകുതിക്കുശേഷം ആദ്യമായാണ് സെൻസെക്സും നിഫ്റ്റി ഒറ്റദിവസം ഇത്ര ശക്തമായി മുന്നേറുന്നത്.
നിഫ്റ്റി മുൻവാരത്തിലെ 15,735ൽനിന്നും ആദ്യപകുതിയിൽ പ്രദേശിക ഇടപാടുകാരെ ആകർഷിക്കാൻ നടത്തിയ നീക്കം സൂചികയെ 16,399 റേഞ്ചിലേയ്ക്ക് ഉയർത്തി. ബോട്ടംഫിഷിങിലുടെ സൂചികയെ16,600 വരെ ഉയർത്താൻ ശ്രമം നടത്തുമെന്നകാര്യം മുൻവാരം ഇതേകോളത്തിൽ വ്യക്തമാക്കിയിരുന്നു.
കുതിപ്പിനിടയിലെ വിദേശആക്രമണത്തിൽ നിഫ്റ്റി വാരത്തിന്റെ രണ്ടാം പകുതിയിൽ 15,739 ലേക്കിടിഞ്ഞെങ്കിലും സപ്പോർട്ട് നിലനിർത്തുന്നതിലെ വിജയം വെളളിയാഴ്ച്ച നിഫ്റ്റിയെ മുൻവാരം സൂചിപ്പിച്ച 16,212 നു മുകളിലെത്തിച്ചു. ക്ലോസിംഗിൽ 16,266 പോയിന്റിലുള്ള നിഫ്റ്റി 15,923 ലെ സപ്പോർട്ട് നിലനിർത്തി 16,494 ലേക്കു ഉയരാനുള്ള നീക്കം വിജയിച്ചാൽ അടുത്ത ലക്ഷ്യം 16,796 പോയിന്റാണ്.
രാജ്യത്ത് പെട്രോളിയം ഉത്പ്പന്നവില കുറച്ചതു വിപണി ഇന്ന് ആഘോഷമാക്കിയാൽ ഷോട്ട് പൊസിഷനിൽ നിലകൊള്ളുന്നവർ ആശങ്കയിലാവും. എന്നാൽ ഏഴ് ആഴ്ചയായി വിൽപ്പനയ്ക്ക് മത്സരിക്കുന്ന വിദേശഓപ്പറേറ്റർമാർ ഉയർന്ന തലത്തിൽ വീണ്ടും ഷോട്ടുകൾ സൃഷ്ടിച്ച് ജൂണിൽ 15,580 ലേയ്ക്കും തളർത്താം. ജാഗ്രതയോടെ വിപണിയെ നിരീക്ഷിക്കേണ്ട അവസരമാണിപ്പോൾ.
സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ് സെല്ലിങ് മൂഡിലാണ്. പാരാബോളിക് എസ്എആർ ബുള്ളിഷായി. എംഎസിഡി ദുർബലാവസ്ഥയിലാണെങ്കിലും ഈ വാരം ഒരു മുന്നേറ്റ സാധ്യത സൂചിപ്പിക്കുന്നു. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ എന്നിവയും ഒരു മുന്നേറ്റത്തിനു വഴി തെളിക്കാം.
സെൻസെക്സിൽ 2053 പോയിന്റ് ചാഞ്ചാട്ടം. സൂചിക 52,793ൽനിന്നു ആദ്യപകുതിയിൽ 54,786വരെ കയറി നിക്ഷേപകരെ ആവേശം കൊള്ളിച്ചു. സുചിക ഒരുവേള 52,630 പോയിന്റുവരെ ഇടിഞ്ഞശേഷംവാരാന്ത്യത്തിൽ 54,326ലാണ്. ഈവാരം 55,198 പ്രതിരോധം തകർക്കാനായാൽ 56,070പോയിന്റിനെ ലക്ഷ്യമാക്കും. താങ്ങ് 53,042-51,758 പോയിന്റിലാണ്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് ഒരിക്കൽകൂടി മുന്നേറിക്കൊണ്ട് നിക്ഷേപകർക്ക് അപായ സൂചന നൽകി. വോളാറ്റിലിറ്റി സൂചിക 25വരെ കയറിയശേഷം വാരാവസാനം 23ലേക്കു താഴ്ന്നു. 20 ലേക്ക് താഴ്ന്നാൽ നിക്ഷേപ താത്പര്യം വർധിക്കും.
വ്യാഴാഴ്ച്ച മേയ് സീരീസ് സെറ്റിൽമെന്റ്. മുൻ മാസത്തേക്കാൾ കൂടുതൽ അനിശ്ചിതത്വത്തിൽ സൂചിക ചലിക്കുന്നതിനാൽ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. ഓപ്പറേറ്റർമാർ ആദ്യ പകുതിയിൽ സ്ക്വയറിങിനോ, റോൾ ഓവറിലേക്കോ ചുവടുമാറ്റുന്നത് വിപണിയെ ഉഴുതുമറിക്കാം.
വിദേശ ഫണ്ടുകൾ മേയിൽ 40,000 കോടി രൂപയുടെ വിൽപ്പന നടത്തി. അവരുടെ മനോഭാവത്തിൽ മാറ്റം സംഭവിച്ചാലെ വ്യക്തമായബുൾ റാലി പ്രതീക്ഷിക്കാനാവു. രൂപ കുടുതൽ ദുർബലമായി, 77.43ൽനിന്നു 77.80 വരെ ഇടിഞ്ഞശേഷം വാരാന്ത്യം 77.54 ലാണ്.
ചാഞ്ചാടിയാടി!
01:01 AM May 23, 2022 | Deepika.com