കീവ്: യുക്രെയ്ൻ നടത്തിയ ചെറുത്തുനിൽപ്പിന്റെ നേർ ഉദാഹരണമായ മരിയുപോളിൽ വിജയം അവകാശപ്പെട്ട് റഷ്യ. മൂന്നുമാസം നീണ്ട പോരാട്ടത്തിൽ വ്യാപകനാശം നേരിട്ട നഗരത്തിൽ ഇരുപതിനായിരത്തോളം ആളുകൾ മരിച്ചുവീഴുകയും ചെയ്തു. യുക്രെയ്ൻ സൈനികർ തന്പടിച്ചിരുന്ന മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കുശാല പൂർണമായും മോചിപ്പിച്ചുവെന്നു പ്രതിരോധമന്ത്രി സെർജി ഷോയ്ഗുവ് പ്രസിഡന്റ് പുടിനെ അറിയിക്കുകയായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുശേഷം ഉരുക്കുശാലയിൽ തുടർന്ന സൈനികരിൽ 2,439 പേർ കീഴടങ്ങി. വെള്ളിയാഴ്ചമാത്രം 500 സൈനികരാണു പോരാട്ടം അവസാനിപ്പിച്ചത്. കീഴടങ്ങിയ യുക്രെയ്ൻ സൈനികരിൽ ഏതാനുംപേർക്കെതിരേ യുദ്ധക്കുറ്റത്തിന് അന്വേഷണം നടത്തുമെന്നു റഷ്യ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, തുറമുഖ നഗരമായ ഖെർസണിൽ ആളുകളെ ഒഴിപ്പിക്കുന്നതിനു റഷ്യ തടസം നിൽക്കുകയാണെന്നു യുക്രെയ്ൻ സൈനികമേധാവി കുറ്റപ്പെടുത്തി.
ഖെർസൺ മേഖലയിൽ ജനജീവിതം കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഓഫീസും അറിയിച്ചു. മരുന്നുകൾക്കു കടുത്ത ക്ഷാമം ഉണ്ട്. റഷ്യൻ സൈന്യത്തിന്റെ പീഡനത്തിനുപുറമേ ആളുകൾ അപ്രത്യക്ഷരാകുന്നതും സാധാരണമാണ്. റഷ്യൻസേനയുടെ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയതു നിരവധിയാളുകളാണ്.
യുക്രെയ്ൻ അധിനിവേശത്തിനു മുന്പേ റഷ്യൻസേന ഖെർസൺ കൈടക്കിയിരുന്നു. ഈ മേഖലയിൽ നിന്ന് ആളുകളെ ക്രിമിയയിലേക്കു നീങ്ങണമെന്നാണു റഷ്യയുടെ നിർദേശം. രക്ഷപെടാൻ കാറുകളുമായി ആളുകൾ റോഡിൽ തുടരുകയാണെന്ന് രാജ്യാന്തരമാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ചിലസമയത്ത് വെടിയൊച്ചകളും കേൾക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
റഷ്യൻ സേനയുടെ സംഘടിതമായ ആക്രമണവും കുറ്റകരമായ നടപടികളും മേഖലയിലെ ജനങ്ങളെ അതിഗുരുതരമായ ജീവിതസാഹചര്യങ്ങളിൽ എത്തിച്ചിരിക്കുകയാണെന്നു ഖെർസൺ റീജണൽ കൗൺസിൽ ഡെപ്യൂട്ടി തലവൻ യൂരി സബോൾസ്കി പറഞ്ഞു. പ്രാദേശികഭരണകൂടങ്ങൾ റഷ്യയുമായി സഹകരിക്കുന്നതിനു വിസമ്മതിക്കുകയാണ്. ഇതുവഴി മേഖലയിൽ നേതൃത്വപ്രതിസന്ധി ഉടലെടുത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സെവെറോഡോൺസ്റ്റെക് നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടുവെന്നു യുക്രെയ്ന്റെ പ്രാദേശിക സൈനികനേതൃത്വം അറിയിച്ചു. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സ്കൂളിൽ അഭയം തേടിയിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
ഖെർസൺ ഒഴിപ്പിക്കൽ തടസപ്പെടുത്തി റഷ്യ
02:25 AM May 22, 2022 | Deepika.com