ന്യൂഡൽഹി: മൊബൈൽ ഫോണിലേക്ക് ഊരും പേരുമില്ലാത്ത അജ്ഞാത കോളുകൾ വരുന്നതു തടയാനൊരുങ്ങി സർക്കാർ. വിളിക്കുന്ന ആളുടെ കൃത്യമായ പേര് മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു വരുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നന്പറിൽനിന്നു കോൾ വന്നാലും വിളിക്കുന്ന ആളുടെ പേരു കാണിക്കുന്ന ആപ്പ് ആണ് ഒരുക്കുന്നത്. ബിസിനസ് പ്രമോഷൻ കോളുകളും അണ്‍നോണ്‍ നന്പർ എന്നെഴുതിക്കാണിക്കുന്ന കോളുകളും മൊബൈൽ ഉപയോക്താക്കൾക്കു പലപ്പോഴും സമയനഷ്ടവും ശല്യവും ഉണ്ടാക്കാറുണ്ട്. നിലവിൽ ട്രൂ കോളർ ആപ്പ് വഴി വിളിക്കുന്നത് ആരെന്ന് അറിയാനുള്ള സംവിധാനം ഉണ്ടെങ്കിലും ഇതു വളരെ സങ്കീർണവും കൃത്യതയിൽ പരിമിതികൾ ഉള്ളതുമാണ്. മറ്റാരെങ്കിലും സേവ് ചെയ്തിരിക്കുന്ന പേരിലായിരിക്കും പലപ്പോഴും ട്രൂ കോളറിൽ വിളിക്കുന്ന ആളുടെ പേരു തെളിഞ്ഞു വരിക.
എന്നാൽ, കെവൈസി അടിസ്ഥാനത്തിൽ കൃത്യമായ പേര് വെളിപ്പെടുത്തുന്ന സംവിധാനത്തിനായിരിക്കും ട്രായ് രൂപം നൽകുക. ഇതിനായി ടെലികോം വകുപ്പുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്ന് ട്രായ് ചെയർമാൻ പി.ഡി. വഗേല പറഞ്ഞു. നിലവിൽ ഇതിനായി ഒരു നിർദേശം മാത്രമാണു ലഭിച്ചിരിക്കുന്നത്. എങ്കിലും പുതിയ സംവിധാനമൊരുക്കുന്നതിനുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കും.
മൊബൈൽ ഫോണിലേക്ക് അപരിചിത നന്പറുകളിൽനിന്നു കോൾ വന്നാലും വിളിക്കുന്ന ആളുടെ കെവൈസി അടിസ്ഥാനത്തിലുള്ള പേര് സ്ക്രീനിൽ തെളിയും. ടെലികോം കന്പനികളിൽ നൽകിയിട്ടുള്ള കെവൈസി വിവരങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുകയെന്നും ട്രായ് ചെയർമാൻ പറഞ്ഞു.
മൊബൈൽ ഉപയോക്താക്കളെ പലപ്പോഴും വെട്ടിലാക്കുന്ന സ്പാം കോളുകൾ തടയുകയാണു പ്രധാന ലക്ഷ്യം. മൊബൈൽ ഫോണിലൂടെയുള്ള പണം തട്ടിപ്പും ഓണ്‍ലൈൻ തട്ടിപ്പുകളും തടയാൻ ഇതുപകരിക്കുമെന്നാണു വിലയിരുത്തൽ.
ആശയവിനിമയം സുതാര്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയോടും സഹകരിക്കുമെന്നാണ് ട്രൂ കോളർ വക്താവ് പ്രതികരിച്ചത്.
സ്പാം കോളുകളും അതുവഴിയുള്ള തട്ടിപ്പുകളും തടയാൻ കഴിഞ്ഞ 13 വർഷം ട്രൂ കോളർ നിരന്തരം പരിശ്രമിക്കുകയാണ്. ട്രായിയുടെ പുതിയ നീക്കത്തെ അഭിനന്ദിക്കുന്നു എന്നും എല്ലാവിധ സഹായ സഹകരണങ്ങളും നൽകുമെന്നും ട്രൂ കോളർ വക്താവ് പറഞ്ഞു.
ആ നന്പർ വിലപ്പോകില്ല: വിളിക്കുന്നത് ആരെന്നറിയാം
02:23 AM May 22, 2022 | Deepika.com