യുണൈറ്റഡ് നേഷൻസ്: രാജ്യത്തു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, അയൽരാജ്യങ്ങളെയും ദരിദ്രരാജ്യങ്ങളെയും സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗോതന്പു കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഇന്ത്യ ലോകത്തോടു വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിക്കാലത്ത് സന്പന്നരാജ്യങ്ങൾ ആവശ്യത്തിലധികം വാക്സിനുകൾ സംഭരിച്ച പരിപാടി ഗോതന്പിന്റെ കാര്യത്തിൽ നടക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ ഭക്ഷ്യസുരക്ഷായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ താഴ്ന്ന വരുമാനക്കാർ വിലക്കയറ്റത്തിനൊപ്പം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവ് നേരിടുന്നു. ആവശ്യത്തിനു ധാന്യശേഖരം രാജ്യത്തുണ്ടായിട്ടും വില ഉയരുന്നു.
പൂഴ്ത്തിവയ്പ്പും ഊഹക്കച്ചവടവും സജീവമാണ്. ഇന്ത്യക്ക് ഈ പ്രതിസന്ധി നേരിട്ടേ മതിയാകൂ എന്നു മുരളീധരൻ പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ തുല്യത, ലഭ്യത, വിലക്കുറവ് എന്ന സമീപനത്തിന്റെ പ്രാധാന്യം എല്ലാവരും അംഗീകരിക്കണം. കോവിഡ് വാക്സിന്റെ കാര്യത്തിൽ ഈ തത്വം ലംഘിക്കപ്പെട്ടതിന്റെ വില എന്തായിരുന്നുവെന്നു നമുക്കറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദരിദ്രരാജ്യങ്ങൾക്ക് ഒന്നാം ഡോസ് നല്കാൻപോലും വഴിയില്ലാതിരുന്ന സമയത്താണു സന്പന്നരാജ്യങ്ങൾ വേണ്ടതിൽക്കൂടുതൽ വാക്സിൻ സംഭരിച്ചത്.
ഇന്ത്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോതന്പു കയറ്റുമതി നിരോധിച്ചത്. നിരോധനം ഇന്ത്യ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക പറഞ്ഞിരുന്നു. ഗോതന്പ് ഉത്പാദനത്തിൽ ഇന്ത്യ ലോകത്തു രണ്ടാമതാണെങ്കിലും കയറ്റുമതി കുറവാണ്; ആഭ്യന്തരവിപണിയിൽത്തന്നെയാണു ഭൂരിഭാഗവും വിറ്റഴിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ പ്രധാന കയറ്റുമതിക്കാരായ യുക്രെയ്നെ റഷ്യ ആക്രമിക്കുന്നതാണ് ലോകത്തിൽ ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഗോതന്പു കയറ്റുമതി നിയന്ത്രണം ഭക്ഷ്യസുരക്ഷയ്ക്ക്: വി. മുരളീധരൻ
02:13 AM May 20, 2022 | Deepika.com