കീവ്: റഷ്യൻ അധിനിവേശത്തിനെതിരേ യുക്രെയ്ൻ നടത്തിയ ചെറുത്തുനിൽപ്പിന്റെ പ്രതീകമായ മരിയുപോളിൽ പോരാട്ടം അവസാനിച്ചു. മരിയുപോളിലെ അസോവ്സ്റ്റോള്‍ ഉരുക്കുശാലയിൽ അവശേഷിച്ചിരുന്ന ആയിരത്തോളം സൈനികർ കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടു.
എന്നാൽ മരിയുപോളിലെ സ്ഥിതിഗതികളെക്കുറിച്ച് യുക്രെയ്ൻ സൈന്യം വ്യാഴാഴ്ച പുലർച്ചെവരെ പ്രതികരിച്ചിട്ടില്ല. കിഴക്കൻ മേഖലയിലെ വിവിധയിടങ്ങളിൽ റഷ്യയുടെ ആക്രമണം തുടരുകയാണെന്നും വിജയകരമായി തിരിച്ചടിക്കുന്നുണ്ടെന്നുമാണു യുക്രെയ്ന്റെ വിശദീകരണം.
കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യയുടെ ബോംബ് ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പറഞ്ഞു. ലുഹാൻസ്കിലെ സിവിറോഡോനെറ്റക്സിൽ നടന്ന ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയും ഷെല്ലാക്രമണം നടന്നു. അതിർത്തിയിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ഒരു ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടുവെന്നു റഷ്യയിലെ കുർസ്ക് പ്രവിശ്യാ ഗവർണർ ആരോപിച്ചു. ഏതാനുംപേർക്കു പരിക്കേറ്റുവെന്നും ഗവർണർ വ്യക്തമാക്കി.
അധിനിവേശത്തിനിടെ റഷ്യയുടെ നിയന്ത്രണത്തിലായ സാപ്പോറിഷ്യ ആണവനിലയത്തിലെ വൈദ്യുതിയുടെ ഉപയോഗം സംബന്ധിച്ച് ഇരുരാജ്യങ്ങളും അവകാശവാദം തുടരുകയാണ്. ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതിക്കു യുക്രെയ്ന് പണം നല്കേണ്ടിവരുമെന്നു റഷ്യ സൂചന നൽകി. പ്രസിഡന്റ് പുടിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരി 24ന് പ്രത്യേക സൈനികനീക്കത്തിലൂടെയാണ് ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യ സ്വന്തമാക്കിയത്. ആണവനിലയത്തില്‍നിന്നുള്ള വൈദ്യുതി തുടര്‍ന്നും ദേശീയഗ്രിഡിലേക്കു അയയ്ക്കുമെന്നാണു യുക്രെയ്ന് ആണവ ഏജന്‍സിയായ എനര്ഗോആറ്റത്തിന്റെ മറുപടി.
അതിനിടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ അംഗത്വം തേടുന്ന സ്വീഡനെയും ഫിൻലൻഡിനെയും തുർക്കി എതിർക്കുകയാണ്. ഇരു രാജ്യങ്ങളുടെയും ആവശ്യം അംഗീകരിക്കില്ലെന്നു തുർക്കി പ്രസിഡന്റ് റജബ്ബ് ത്വയിബ് എർദോഗൻ പറഞ്ഞു.
മരിയുപോളിൽ പോരാട്ടം അവസാനിക്കുന്നു: ഡോൺബാസിൽ പ്രതിരോധം
02:13 AM May 20, 2022 | Deepika.com