കൊളംബോ: ശ്രീലങ്കയിൽ പത്തുപേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ മൂന്നു മുൻമന്ത്രിമാരെക്കൂടി ചോദ്യംചെയ്തതായി പോലീസ്. പ്രക്ഷോഭകരും മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അനുകൂലികളും കഴിഞ്ഞ ഒന്പതിനു നടത്തിയ ഏറ്റുമുട്ടലിൽ ഇരുനൂറിലേറെപ്പേർക്കു പരിക്കേറ്റിരുന്നു. പാർലമെന്റിലെത്തിയാണു മുൻ മന്ത്രിമാരെ ചോദ്യംചെയ്തതെന്നു പോലീസ് വക്താവ് നിഹാൽ താൽദുവ പറഞ്ഞു.
നേരത്തെ അറസ്റ്റിലായ രണ്ടു മുൻമന്ത്രിമാരെ 25 വരെ റിമാൻഡിൽ അയച്ചിരിക്കുകയാണ്. പ്രക്ഷോഭകർക്കുനേരെയും പാർലമെന്റ് അംഗങ്ങൾക്കുനേരെയും നടന്ന അക്രമസംഭവങ്ങളിൽ 1059 പേരെ അറസ്റ്റ്ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ വ്യാഴാഴ്ച മരിച്ചു. ഇതോടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം പത്ത് ആയി.
അതേസമയം, പാർലമെന്റ് അംഗങ്ങളുടെ വസതി ഉൾപ്പെടെ ആക്രമിക്കപ്പെടാൻ ഇടയായതു പോലീസിന്റെ അനാസ്ഥയാണെന്ന് എംപിമാർ കുറ്റപ്പെടുത്തി. പ്രതിപക്ഷമായ ജനത വിമുക്തി പെരുമുന (ജെവിപി)യാണ് സംഘർഷത്തിനു വഴിമരുന്നിട്ടെന്നും അവർ പറയുന്നു.
ശ്രീലങ്കയിലെ കലാപം: മൂന്നു മുൻമന്ത്രിമാരെക്കൂടി ചോദ്യംചെയ്തു
02:13 AM May 20, 2022 | Deepika.com