മുംബൈ: അനുദിനം മൂല്യത്തകർച്ചയുടെ പുതുറിക്കാർഡ് കുറിച്ചുള്ള രൂപയുടെ പോക്കിൽ പകച്ച് രാജ്യം. വിദേശ നാണ്യ ശേഖരത്തിൽനിന്നു കൂടുതൽ ഡോളർ വിപണിയിലിറക്കി രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല.
ഇന്നലെയും രൂപ കൂടുതൽ ആഴങ്ങളിലേക്കു താണു. ഡോളറുമായുള്ള വിനിമയത്തിൽ മുൻദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 10 പൈസ നഷ്ടത്തിൽ 77.72 ലാണു രൂപ ക്ലോസ് ചെയ്തത്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താണ ക്ലോസിംഗ് നിരക്കാണിത്. കഴിഞ്ഞ 10 ദിവസത്തിനിടെ അഞ്ചു തവണയാണ് രൂപ ഇടിവിന്റെ പുതു റിക്കാർഡ് കുറിച്ചത്.
ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ ആരംഭത്തിൽത്തന്നെ രൂപ 77.72ലായിരുന്നു. പിന്നീട് വ്യാപാരവേളയിൽ77.76 വരെ താഴുകയും 77.63 വരെ ഉയരുകയും ചെയ്ത ശേഷമാണ് 77.72 ലെത്തിയത്. ഓഹരിവിപണിയുടെ ഇടിവും രാജ്യത്തുനിന്നു വിദേശ നിക്ഷേപങ്ങൾ വ്യാപകമായി പിൻവലിക്കപ്പെടുന്നതുമാണു രൂപയ്ക്കു തിരിച്ചടിയാകുന്നത്.
നിലയും വിലയുമില്ലാതെ...10 ദിവസത്തിനിടെ അഞ്ചു തവണയാണ് രൂപ ഇടിഞ്ഞത്
02:12 AM May 20, 2022 | Deepika.com