കൊളംബോ: ശ്രീലങ്ക നേരിടുന്ന ഇന്ധനക്ഷാമത്തിന്റെ ഭീകരത പാർമെന്റിൽ വെളിപ്പെടുത്തി ഊർജ മന്ത്രി കാഞ്ചന വിജശേഖര. ഓർഡർ ചെയ്ത പെട്രോളുമായി രണ്ടു മാസമായി ലങ്കൻ തീരത്തു കാത്തുകിടക്കുന്ന കപ്പലിനു നല്കാൻ വിദേശനാണ്യശേഖരമില്ലെന്നു ജനങ്ങൾ പെട്രോളിനായി പന്പുകളിൽ കാത്തുനിൽക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 28നാണ് കപ്പലെത്തിയത്. ഇവർ നേരത്തേ നല്കിയ പെട്രോളിന്റെ വിലയും നല്കിയിട്ടില്ല. ആദ്യത്തെ കുടിശിക വീട്ടാതെ ഇത്തവണ പെട്രോൾ നല്കില്ലെന്നാണ് അവരുടെ നിലപാട്. കുടിശിക വീട്ടാമെന്ന് ശ്രീലങ്കാ സെൻട്രൽ ബാങ്ക് ഉറപ്പു നല്കിയതിനുശേഷം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവർക്കു നല്കാനുള്ള ഡോളർ കണ്ടെത്താനായിട്ടില്ല.
രണ്ടു ദിവസത്തിനകം പെട്രോൾ ഇറക്കുമതി ചെയ്യാനുള്ള നടപടികൾ ഊർജമന്ത്രാലയം സ്വകരിച്ചുവരുന്നു. പെട്രോളിന്റെ കുറച്ചു കരുതൽ ശേഖരമുള്ളത് ആംബുലൻസ് അടക്കമുള്ള അവശ്യസേവനങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനകം പെട്രോൾ വിതരണം പുനഃസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ധനത്തിനായി കാത്തുനിൽക്കുന്ന ജനങ്ങളോട് സർക്കാർ മാപ്പു ചോദിക്കുന്നു. ജനങ്ങൾ ഇന്ധനം സംഭരിച്ചുവയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. ഡീസലിന്റെ കാര്യത്തിൽ ക്ഷാമമില്ല- മന്ത്രി കൂട്ടിച്ചേർത്തു.
മഹിന്ദയും മകനും പാർലമെന്റിൽ
കൊളംബോ: സാന്പത്തികപ്രതിസന്ധിയിൽ രാജിവയ്ക്കുകയും തുടർന്നുള്ള കലാപത്തിൽ കുടുംബത്തോടൊപ്പം നാവികതാവളത്തിൽ അഭയം തേടുകയും ചെയ്ത മുൻ ലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഇന്നലെ പാർലെന്റിലെത്തി. അദ്ദേഹത്തിന്റെ മകനും മുൻ മന്ത്രിയുമായ നമൽ രജപക്സെയും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മഹിന്ദ പ്രധാനമന്ത്രിപദം രാജിവച്ചത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ ജനങ്ങളെ ആക്രമിച്ചത് കലാപത്തിനു തിരികൊളുത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതി പ്രക്ഷോഭകർ ആക്രമിച്ചതോടെ സൈന്യം മഹിന്ദയെയും കുടുംബത്തെയും ട്രിങ്കോമാലി നാവികതാവളത്തിലേക്കു മാറ്റി. കലാപത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടു. മഹിന്ദയുടേതടക്കം സർക്കാരിലെ ഉന്നതരുടെ വീടുകൾ അഗ്നിക്കരയാക്കപ്പെട്ടു.
കപ്പലിനു കൊടുക്കാൻ പണമില്ല; ജനങ്ങൾ ഇന്ധനത്തിനായി ക്യൂ നിൽക്കേണ്ടെന്നു ലങ്കൻ സർക്കാർ
02:06 AM May 19, 2022 | Deepika.com