മുംബൈ: ചരിത്രം കുറിച്ച ഐപിഒയ്ക്കുപിന്നാലെ നടന്ന ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരിവിപണിയിലെ ലിസ്റ്റിംഗ് പ്രതീക്ഷിച്ച അത്ര ശോഭിച്ചില്ല. എല്ലാ വിഭാഗം നിക്ഷേപകർക്കും നഷ്ടം സമ്മാനിച്ചായിരുന്നു ആരംഭദിനത്തിലെ എൽഐസി ഓഹരിയുടെ പ്രകടനം.
ബിഎസ്ഇയിൽ ഇഷ്യു വിലയായ 949 രൂപയിൽനിന്ന് 8.62 ശതമാനം താഴ്ചയിൽ 867.20 രൂപയിലാണ് എൽഐസി വ്യാപാരം ആരംഭിച്ചത്. വ്യാപാരവേളയിൽ 920 രൂപവരെ ഉയരുകയും 860.10 രൂപവരെ താഴുകയും ചെയ്തു. പിന്നീട് 73.55 രൂപയുടെ നഷ്ടത്തിൽ(7.75 ശതമാനം) 875.45 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കന്പനിയുടെ വിപണിമൂല്യം 5,53,721.92 കോടി രൂപയായി. എന്‍എസ്ഇയില്‍ ഇത് 5.52 ലക്ഷം കോടിയുമാണ്.
നിലവിൽ, വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കന്പനിയാണ് എൽഐസി.
എൻഎസ്ഇയിൽ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 918.95 രൂപ വരെ ഉയർന്ന ശേഷം 76 രൂപ നഷ്ടത്തിൽ(8.01 ശതമാനം) 875.25 രൂപയിലാണു വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയില്‍ എല്‍ഐസിയുടെ 27.55 ലക്ഷം ഓഹരികളുടെയും എന്‍എസ്ഇയില്‍ 487.92 ലക്ഷം ഓഹരികളുടേയും വ്യാപാരം നടന്നു. പ്രഥമ ഓഹരി വില്‍പ്പനയില്‍ (ഐപിഒ) ഇഷ്യൂ നിരക്ക് 902 രൂപ മുതല്‍ 949 രൂപ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.
തുടക്കം ശോഭിച്ചില്ലെങ്കിലും വരുംദിവസങ്ങളിൽ എൽഐസി ഓഹരികൾ മികവ് പ്രകടിപ്പിക്കുമെന്നാണു വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
എൽഐസി ലിസ്റ്റിംഗ്: തുടക്കം പാളി
01:50 AM May 18, 2022 | Deepika.com