കൊളംബോ:രാജ്യം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും പരിഹരിക്കുന്നതിനു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് ഉപാധികളോടെ പിന്തുണ നൽകുമെന്നു ശ്രീലങ്കയിലെ മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവിഗെയ (എസ്ജെബി). പ്രതിസന്ധി മറികടക്കുന്നതാണു പരമപ്രധാനമെന്ന് ഉത്തരവാദിത്വമുള്ള രാഷ്ട്രീയകക്ഷിയെന്ന നിലയിൽ വിശ്വസിക്കുന്നതായി എസ്ജെബി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം എസ്ജെബി എംപിമാരെ ഒപ്പം ചേർക്കാൻ ശ്രമിക്കുകയോ നയപരിപാടികൾക്കു വിരുദ്ധമായ തീരുമാനം സർക്കാരിൽനിന്ന് ഉണ്ടാവുകയോ ചെയ്താൽ പിന്തുണ പിൻവലിക്കുമെന്നും വിശദീകരണമുണ്ട്.
225 അംഗ പാർലമെന്റിൽ യുഎൻപിയുടെ ഏക പ്രതിനിധിയായ വിക്രമസിംഗെയ്ക്കു പ്രധാനമന്ത്രിയാകാനുള്ള ജനവിധിയില്ലെന്നായിരുന്നു എസ്ജെബിയുടെ ആദ്യ നിലപാട്.
അതേസമയം, രാജപക്സെ കുടുംബത്തെ രൂക്ഷമായി വിമർശിച്ച് റനിൽ വിക്രമസിംഗെയുടെ അഭിമുഖം പുറത്തുവന്നു. അവരിൽ ഒരാൾക്കുപോലും ഇനി പാർലമെന്റിലെത്താനാകില്ലെന്നു ബിബിസി സിംഹള സർവീസിനു നൽകിയ അഭിമുഖത്തിൽ റനിൽ പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പിൽ രാജപക്സെ കുടുംബത്തിലെ മറ്റൊരാൾ മത്സരിക്കുംവരെ പ്രസിഡന്റ് പദവി സംരക്ഷിക്കുന്നതിനു റനിലിനെ പ്രധാനമന്ത്രിയാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയിൽ, രാജപക്സെ കുടുംബാംഗങ്ങളെ മാധ്യമങ്ങൾ വീരപുരുഷന്മാരാക്കിയെന്നും റനിൽ കുറ്റപ്പെടുത്തി. ഭരണകൂടത്തിനെതിരേ 380 കേസുകൾ നല്കിയ ആളാണു ഞാൻ.
ഗോത്താബയയ്ക്കു വോട്ടുനൽകിയില്ലെന്നു പറഞ്ഞ മാധ്യമങ്ങളിലൊന്നിനെ ചൂണ്ടിക്കാണിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളും ഗോത്തബയയെ പൂർണമായാണു പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
"ഒരു കുടുംബത്തിന്റെയല്ല, ശ്രീലങ്കയുടെ രക്ഷയാണു ലക്ഷ്യം'
കൊളംബോ: വരുന്ന രണ്ടുമാസം കഠിനകാലമായിരിക്കുമെന്നു ശ്രീലങ്കക്കാർക്കു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ മുന്നറിയിപ്പ്. സാന്പത്തിക പ്രതിസന്ധയിൽനിന്നു രാജ്യത്തെ രക്ഷിക്കുകയെന്നതാണു തന്റെ ദൗത്യം. അല്ലാതെ ഏതെങ്കിലും വ്യക്തിയുടേയോ കുടുംബത്തിന്റെയോ രക്ഷയല്ല എന്നും രാജപക്സെ കുടുംബത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു.
പെട്രോളിനും ക്രൂഡ് ഓയിലിനും മറ്റും പൊതുമാർക്കറ്റുകളിൽനിന്നു യുഎസ് ഡോളർ സംഭരിക്കാൻ ശ്രമിക്കുമെന്നും ചുമതലയേറ്റശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളുടെയും രക്ഷയും യുവതലമുറയുടെ ഭാവിയുമാണു മുന്നിൽ. സാന്പത്തിക പ്രതിസന്ധിയുടെ കാര്യത്തിൽ വരുന്ന ഏതാനും മാസങ്ങൾ വെല്ലുവിളികളുടേതാണ്. ഇതിനായി ജനങ്ങൾ ത്യാഗസന്നദ്ധത പ്രകടിപ്പിക്കണം.
അവശ്യസാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കാൻ ഏതാനുംദിവസങ്ങൾക്കുള്ളിൽ 75 മില്യൺ യുഎസ് ഡോളർ (ഏകദേശം 5,838, 113,325 രൂപ) ആവശ്യമായി വരും. ഇപ്പോൾ ഒരൊറ്റ ദിവസത്തെ ആവശ്യത്തിനുള്ള പെട്രോൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയുടെ സഹായംകൊണ്ടു ഡീസൽക്ഷാമം പരിഹരിച്ചുവെന്നും വിക്രമസിംഗെ പറഞ്ഞു.
വിക്രമസിംഗെയെ ഉപാധികളോടെ പിന്തുണച്ച് പ്രതിപക്ഷം
01:45 AM May 17, 2022 | Deepika.com