കീവ്: ലുഹാൻസ്ക് മേഖലയിൽ ആശുപത്രിക്കുനേരേ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ സൈനിക കമാൻഡർ. ഒരു കുട്ടിയുൾപ്പെടെ ഒന്‍പതുപേർക്കു പരിക്കേറ്റു. കിഴക്കൻ പ്രദേശമായ ഡോൺസ്റ്റക് കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം തുടരുന്നത്. വിവിധ നഗരങ്ങളിലെ ജനവാസകേന്ദ്രങ്ങളും സൈനികസംവിധാനങ്ങളും റഷ്യ ആക്രമിക്കുകയാണ്. യുക്രെയ്ൻ സൈന്യം ചെറുത്തുനിൽപ്പ് തുടരുന്ന മരിയുപോളിലെ ഉരുക്കുശാല ലക്ഷ്യമിട്ടും ആക്രമണം തുടരുകയാണ്.
അതേസമയം, ഖാർകീവിൽനിന്നു റഷ്യൻ സൈന്യത്തെ റഷ്യൻ അതിർത്തിവരെ യുക്രെയ്ൻ സൈന്യം തുരത്തി. ഫെബ്രുവരി 24നു യുദ്ധം ആരംഭിച്ചശേഷം യുക്രെയ്ൻ സൈന്യം കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്. റഷ്യയുടെ പ്രതിരോധത്തെ തളർത്തുന്നതിനായി റുബിഷാനിനും സെവറോഡോൺസ്റ്റക്കിനും ഇടയിലുള്ള റെയിൽവേ പാലം തകർത്തുവെന്ന് പ്രാദേശിക ഗവർണർ ഷെർഹി ഹൈദായ് പറഞ്ഞു. പാലം തകർക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പ്രദർശിപ്പിക്കുകയും ചെയ്തു. യുക്രെയ്ന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു. കരിങ്കടലിലെ സ്നേക്ക്-ഐലന്‍ഡിനു സമീപം ഒരു യുദ്ധവിമാനവും ഖാര്‍കീവിലെ മൈകലോവില് രണ്ടെണ്ണവും തകര്‍ക്കുകയായിരുന്നു. യുക്രെയ്ന്റെ കിഴക്കന്‍ മേഖലയില്‍ ആക്രമണം ശക്തമായി തുടരുകയാണെന്നും റഷ്യ പറഞ്ഞു.
അതിനിടെ യുക്രെയ്നിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ നിക്ഷ്പക്ഷത അവസാനിപ്പിച്ച് നാറ്റോ അംഗത്വത്തിനായി ഫിൻലൻഡിനൊപ്പം ചേരുകയാണെന്ന സ്വീഡന്റെ പ്രഖ്യാപനം റഷ്യൻ പ്രസിഡന്റ് പുടിനെ അസ്വസ്ഥനാക്കിയതായാണു റിപ്പോർട്ടുകൾ.
യുക്രെയ്ൻ ആശുപത്രിയിൽ റഷ്യൻ ആക്രമണം; രണ്ടു മരണം
01:45 AM May 17, 2022 | Deepika.com