തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം നിറവേറ്റിയവരാണ് വിശുദ്ധരെന്ന് ഫ്രാൻസിസ് പാപ്പാ. നമ്മെക്കുറിച്ചും ദൈവത്തിന് ഒരു സ്വപ്നമുണ്ട്. ആ സ്വപ്നം സന്തോഷത്തോടെ സഫലമാക്കാൻ അനുദിന ജീവിതത്തിൽ നാം ശ്രമിക്കണം. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തിൽ തടിച്ചുകൂടിയ ഭക്തസഹ്രസങ്ങളെ സാക്ഷിനിർത്തി ഭാരതത്തിൽനിന്നുള്ള ദേവസഹായം പിള്ള ഉൾപ്പെടെ പത്തുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. പുതുതായി നാമകരണം ചെയ്യപ്പെട്ട മറ്റു വിശുദ്ധർ ഇറ്റലി, ഫ്രാൻസ്, ഹോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്.
മനോഹരമായ കാലാവസ്ഥയിൽ രാവിലെ പത്തുമണിക്കാണ് തിരുക്കർമങ്ങൾ ആരംഭിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില പരിഗണിച്ച് പ്രാരംഭ പ്രദക്ഷിണം ഒഴിവാക്കിയിരുന്നു. തിരുക്കർമങ്ങൾക്കു തുടക്കമായി 97-ാം സങ്കീർത്തനവും പരിശുദ്ധാത്മാവിനോടുള്ള "വേനി ക്രെയാത്തോർ സ്പിരിത്തൂസ്’ എന്ന ഗീതവും ആലപിച്ചു. തുടർന്ന് വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ മർചെല്ലോ സെമെറാറോ വാഴ്ത്തപ്പെട്ടവരായ പത്തുപേരുടെ ലഘു ജീവചരിത്രം വായിച്ച് അവരെ വിശുദ്ധരായി നാമകരണം ചെയ്യണമെന്ന് പരിശുദ്ധ പിതാവിനോട് അഭ്യർഥിച്ചു.
പിന്നീട് സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു. അതേത്തുടർന്നാണ് പരിശുദ്ധ പിതാവ് വിശുദ്ധരായി നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഭക്തജനസഞ്ചയം നീണ്ട കൈയടിയോടെ സഹർഷം മാർപാപ്പയുടെ പ്രഖ്യാപനം സ്വീകരിച്ചു. തുടർന്നു നവവിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന മദ്ബഹയിലെ പീഠത്തിലേക്ക് ധൂപാർച്ചന യുമായി പ്രതിനിധികൾ എത്തി. ഡിഎംഐ സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ലളിതയാണ് പുതിയ ഭാരതീയ വിശുദ്ധനെ ആദരിച്ചത്.
തുടർന്ന് വചനശുശ്രൂഷയോടെ വിശുദ്ധ കുർബാന തുടർന്നു. ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ നടന്ന സുവിശേഷ പാരായണത്തിനു ശേഷം പരിശുദ്ധ പിതാവ് സുവിശേഷപ്രഭാഷണം നടത്തി. യേശു ശിഷ്യരെ ഭരമേല്പിച്ച പരമോന്നത ദൗത്യം പരസ്പരസ്നേഹമാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. യേശുവിന് മനുഷ്യവർഗത്തോടുള്ള സ്നേഹം അനുസ്മരിച്ചുകൊണ്ട് നാം പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. സ്നേഹത്തിന്റെ സർവോത്കൃഷ്ട മാതൃകയാണ് യേശു നൽകിയത്. "ഇതു നാം മറക്കാൻ പാടില്ല. അടിസ്ഥാന വസ്തുത നമ്മുടെ കഴിവുകളോ മേന്മകളോ അല്ല, മറിച്ച് ദൈവത്തിനു നമ്മോടുള്ള നിരുപാധികവും സ്വതന്ത്രവും സമൃദ്ധവുമായ സ്നേഹമാണ്.’ദൈവത്തിന്റെ ഈ സ്നേഹം സഹജീവികളോടുള്ള സ്നേഹപ്രവൃത്തികളായി പ്രവഹിക്കുന്നതുതന്നെയാണ് വിശുദ്ധി. അത് അപ്രാപ്യമായ ഒരു വിദൂരലക്ഷ്യമല്ല-മാർപാപ്പ പറഞ്ഞു.
പ്രഘോഷണ പ്രാർഥനകൾ ഫ്രഞ്ച്, തമിഴ്, സ്പാനിഷ്, ഡച്ച്, ഇറ്റാലിയൻ ഭാഷകളിലായിരുന്നു. കോയന്പത്തൂരിൽനിന്നുള്ള ലീമയാണ് ലോകസമാധാനത്തിനുവേ ണ്ടിയുള്ള തമിഴ് ഭാഷയിലെ പ്രാർഥന ചൊല്ലിയത്. വിശുദ്ധ കുർബാനയ്ക്കു ശേഷം പ്രത്യേക വാഹനത്തിൽ മാർപാപ്പ ജനക്കൂട്ടത്തിനിടയിലൂടെ സഞ്ചരിക്കുകയും ആശീർവദിക്കുകയും ചെയ്തു. അരലക്ഷത്തിലധികം ആളുകൾ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യയിൽനിന്നുള്ള തീർഥാടകർ ദേശീയപതാകകളേന്തിയാണ് ചടങ്ങിൽ പങ്കെടുത്തത്.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ബോംബെ ആർച്ച്ബിഷപ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരെക്കൂടാതെ ഇന്ത്യയിൽനിന്നുള്ള 22 മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും ആയിരത്തിലേറെ അല്മായരും തിരുക്കർമങ്ങളിൽ പങ്കെടുത്തു. തമിഴ്നാട് സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ.എസ്. മസ്താൻ എത്തിയിരു ന്നു.തമിഴ്നാട്ടിൽനിന്നുള്ള അഞ്ഞൂറോളം പേർക്ക് വീസ ലഭിച്ചില്ലെന്ന് നാമകരണ നടപടികളുടെ വൈസ്പോസ്റ്റുലേറ്റർ ഫാ. ജോൺ കുളന്തൈ ദീപികയോടു പറഞ്ഞു.
കോവിഡ് രോഗവ്യാപനം മൂലം 2019 ൽ നിർത്തിവച്ചിരുന്ന വിശുദ്ധപദ പ്രഖ്യാപനമാണ് ഇന്നലെ നടന്നത്.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ
01:58 AM May 16, 2022 | Deepika.com