ന്യൂയോർക്ക്: ന്യുയോർക്കിലെ ബഫലോയിൽ സൈനികവേഷത്തിലെത്തിയ പതിനെട്ടുകാരൻ സൂപ്പർമാർക്കറ്റിൽ നടത്തിയ വെടിവയ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരിക്കേറ്റു.
കറുത്തവർഗക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിലൂടെ പേടൺ ജെർഡ്രൻ എന്ന അക്രമി തത്സമയം പരസ്യപ്പെടുത്തുകയും ചെയ്തതോടെ രാജ്യം ഞെട്ടിത്തരിച്ചു. ബഫലോയിലെ ടോപ്സ് ഫ്രണ്ട്ലി മാർക്കറ്റിൽ ശനിയാഴ്ചയായിരുന്നു ആക്രമണം.
കൈവശം ആയുധങ്ങളുമായെത്തിയ ആക്രമി വെടിവയ്പിന്റെ ദൃശ്യങ്ങൾ ലൈവായി സംപ്രേഷണം ചെയ്യുന്നതിനു കാമറ ഘടിപ്പിച്ച ഹെൽമറ്റാണു ധരിച്ചിരുന്നതെന്നു ബഫലോ സിറ്റി പൊലീസ് കമ്മിഷണർ ജോസഫ് ഗ്രമാഗ്ലിയ പറഞ്ഞു. വംശീയാക്രമണമാണെന്നാണു പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
കറുത്ത വർഗക്കാരായ പതിനൊന്നുപേരുൾപ്പെടെ 13 പേർക്കാണു വെടിയേറ്റത്. ന്യൂയോർക്കിൽ നിന്ന് 320 കിലോമീറ്റർ ആകലെ കോക്ലിൻ നിവാസിയാണ് പേടൻ ജെർഡ്രൻ. ഇത്രയും ദൂരം പിന്നിട്ട് എത്തി ആക്രമണം നടത്തിയതിന്റെ കാരണം വ്യക്തമല്ല. സ്വന്തം കാറിലാണ് ഇയാൾ സൂപ്പർമാർക്കറ്റിലെത്തിയതെന്നു പോലീസ് പറഞ്ഞു. സമൂഹമാധ്യമത്തിലെ വീഡിയോയിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സൂപ്പർമാർക്കറ്റിനു പുറത്തു നിന്ന നാലുപേരെയാണ് അക്രമി ആദ്യം ലക്ഷ്യമിട്ടത്. ഇതിനുശേഷം സൂപ്പർമാർക്കറ്റിനു മുന്നിലെത്തി. മുൻ പോലീസ് ഉദ്യോഗസ്ഥനായ സുരക്ഷാ ജീവനക്കാരൻ ആക്രമിയെ വെടിവച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അക്രമി മുന്നോട്ടുനീങ്ങുകയും ആക്രമണം നടത്തുകയും ചെയ്തു. സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം ഇയാൾ കൂടുതലാളുകളെ ലക്ഷ്യമിടുകയായിരുന്നു.
കറുത്ത വർഗക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ സ്വന്തം കഴുത്തിനുനേർക്കു തോക്കുചൂണ്ടിയ നിലയിലായിരുന്നു. പോലീസ് സമീപമെത്തിയതോടെ തോക്കും ആയുധങ്ങളും ഉപേക്ഷിച്ച് അക്രമി കീഴടങ്ങി. ആഴ്ചയവസാനം ആയതിനാൽ സൂപ്പർമാർക്കിറ്റിൽ സാമാന്യത്തിലധികം തിരക്കുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ അനുനിമിഷം വിവരങ്ങൾ തേടുന്നുണ്ടെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. പ്രസിഡന്റും പ്രഥമവനിതയും കൊല്ലപ്പെട്ടവർക്കായി പ്രാർഥന നടത്തിയെന്നും പ്രസ് സെക്രട്ടറി വിശദീകരിച്ചു.
യുഎസിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്; 10 മരണം
01:58 AM May 16, 2022 | Deepika.com