കൊളംബോ: പ്രസിഡന്റ് ഗോത്താബയ രാജപക്സെയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ അസാധാരണനീക്കം. ഒരുമാസത്തിലേറെയായി തുടരുന്ന ജനകീയ സമരത്തെത്തുടർന്നു രാജിവച്ച മഹിന്ദ രാജപക്സെയുടെ പകരക്കാരനായി റനിലിനെ നിയോഗിച്ച ഗോത്താബയയെ അദ്ദേഹം തള്ളിപ്പറയുകയായിരുന്നു.
സാന്പത്തിക പ്രതിസന്ധിക്കു കാരണക്കാരായ രാജപക്സെ കുടുംബത്തിനെതിരേ രാജ്യത്തു തുടരുന്ന “ഗോത്താ ഗോ ഹോം” പ്രക്ഷോഭകരുടെ താത്പര്യങ്ങൾ പരിശോധിക്കാൻ കമ്മീഷനെ നിയോഗിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. യുവപ്രക്ഷോഭകരുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്നു പറഞ്ഞ റനിൽ രാജ്യത്തിന്റെ നയരൂപീകരണത്തിനായി യുവ പ്രക്ഷോഭകരുടെ അഭിപ്രായങ്ങൾ കേൾക്കണമെന്നും വ്യക്തമാക്കി.
രാജപക്സെ ഭരണത്തിനെതിരേ ഏപ്രിൽ ഒന്പതുമുതൽ കൊളംബോയിലെ ഗാലേഫേസിൽ പ്രക്ഷോഭം തുടരുകയാണ്. ഇതിനിടെയാണു പ്രധാനമന്ത്രി മഹിന്ദയുടെ രാജിയും റനിലിന്റ സ്ഥാനാരോഹണവും. രാജ്യത്തിന്റെ 26-ാം പ്രധാനമന്ത്രിയായി വ്യാഴാഴ്ചയാണ് യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവായ റനിൽ അധികാരമേറ്റത്. തിങ്കളാഴ്ചയാണ് മഹിന്ദ രാജിവച്ചത്.
രാജപക്സെയുടെ നേതൃത്വത്തിലുള്ള ശ്രീ ലങ്ക പൊതുജന പെരുമുന പാർട്ടി (എസ്എൽപിപി) വിക്രമസിംഗെയെ പിന്തുണയ്ക്കുന്നുണ്ട്.
ഗോത്താബയക്കെതിരേ നിലപാടെടുത്ത് റനിൽ
01:58 AM May 16, 2022 | Deepika.com