യുഎസ് ഡോളർ ഇൻഡെക്സ് രണ്ടു ദശാബ്ദത്തിലെ ഏറ്റവും മികച്ച തലത്തിലേയ്ക്കു ചുവടുവച്ചത് ഇന്ത്യൻ ഓഹരി വിപണിയെ സമ്മർദത്തിലാക്കി. ഡോളർ സൂചികയുടെ തിളക്കത്തിൽ ആകൃഷ്ടരായവിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ കുറച്ചു നിക്ഷേപം ഡോളറിലേയ്ക്കു തിരിച്ചതിനാൽ ഓഹരി സൂചിക നാലു ശതമാനം ഇടിഞ്ഞു.
രണ്ടാഴ്ച്ചക്കിടയിൽ ഏകദേശം എട്ടു ശതമാനം തകർച്ചയാണു സെൻസെക്സിനും നിഫ്റ്റിക്കുമുണ്ടായത്. പോയവാരം ബിഎസ്ഇ 2042 പോയിന്റും എൻഎസ്ഇ 629 പോയിന്റും നഷ്ടത്തിലാണ്. ഈ മാസംസെൻസെക്സിന് ഇതിനകം 4266 പോയിന്റും നിഫ്റ്റി 1320 പോയിന്റും താഴ്ന്നു.
സാങ്കേതികമായി വിപണി ഓവർ സോൾഡായതിനാൽ ഒരു ബോട്ടം ഫിഷിംഗിനു ഫണ്ടുകൾ നീക്കം നടത്താം. നിലവിൽ 15,700 റേഞ്ചിൽ നീങ്ങുന്ന നിഫ്റ്റിയെ 16,600വരെ ഉയർത്തി പ്രാ ദേശിക ഇടപാടുകാരെആകർഷിക്കാൻ ഇടയുണ്ട്. അത്തരം ഒരുശ്രമത്തിലുടെ ഉയർന്ന റേഞ്ചിൽ പുതിയ ഷോർട്ട്പൊസിഷനുകൾ സൃഷ്ടിക്കുകയാവും ഊഹക്കച്ചവടക്കാരുടെ ലക്ഷ്യം.
ഡോളർ സൂചികയുടെ തിളക്കത്തിൽ ഇന്ത്യൻ രൂപയുടെ കാലിടറി. മാസാരംഭത്തിൽ പലിശനിരക്ക് ഉയർത്തിയ ആർബിഐ അടുത്തമാസം നിരക്ക് വീണ്ടും വർധിപ്പിക്കാം. രൂപ 76.95ൽ നിന്നു റിക്കാർഡായ 77.70 ലേയ്ക്ക് ഇടിഞ്ഞശേഷം 77.42 ലാണ്. സാങ്കേതികമായി രൂപ ദുർബലാവസ്ഥയിലാണ്.
പ്രതികൂല വാർത്തകളുടെ വേലിയേറ്റത്തിനിടെ മൺസൂൺ, ജൂൺ പത്തിനകം ഉത്തരേന്ത്യയിൽ പ്രവേശിച്ചാൽ വിപണിയിൽ പുതു തരംഗം ഉയരും. വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 19,968 കോടി രൂപയുടെഓഹരികൾ വിറ്റു. രണ്ടാഴ്ചകളിൽ അവർ വിറ്റതു 32,701 കോടി രൂപയുടെ ഓഹരിയാണ്. നവംമ്പർ മുതൽ അവർ വിൽപ്പനക്കാരാണെങ്കിലും കാലവർഷത്തിന്റെ വരവ് അവരുടെ മനംമാറ്റത്തിന് അവസരം ഒരുക്കാം.
നിഫ്റ്റി 16,411ൽനിന്നും തളർന്നാണ് ഇടപാടുകൾ തുടങ്ങിയത്. വിദേശ വിൽപ്പന തരംഗത്തിൽ സൂചിക 15,735 വരെ ഇടിഞ്ഞു. മുൻവാരംദീപികയിൽ സൂചിപ്പിച്ച സെക്കൻഡ് സപ്പോർട്ടായ 15,835 പോയിന്റിലെ താങ്ങ് കൃത്യം 100 പോയിന്റ് തകർത്തെങ്കിലും വാരാന്ത്യം 15,782 പോയിന്റിലാണ്. ഈവാരം 15,543 ലെ ആദ്യസപ്പോർട്ട് നിലനിർത്തി 16,212 ലക്ഷ്യമാക്കാം. ആദ്യ താങ്ങിൽ കാലിടറിയാൽ സൂചിക 15,304 നെ ലക്ഷ്യമാക്കി സഞ്ചരിക്കാം.
നിഫ്റ്റി സാങ്കേതികമായി ദുർബലമെങ്കിലും മുൻവാരം സൂചിപ്പിച്ചപോലെചെറിയ തോതിലുള്ള ഷോർട്ട് കവറ് പ്രതീക്ഷിക്കാം. വാരമധ്യത്തിനു മുന്നേ പ്രതീക്ഷിച്ച ഷോർട്ട് കവറിങ് വെളളിയാഴ്ച്ചയാണ് അനുഭവപ്പെട്ടത്. ഷോർട്ട് പൊസിഷനുകൾ നിലനിൽക്കുന്നതിനാൽ ഒരുപുൾബാക്ക് റാലിക്ക് ഇടയുണ്ട്. സാങ്കേതികമായി വീക്ഷിച്ചാൽ പാരാബോളിക്ക് എസ്എആർ, സൂപ്പർ ട്രെൻഡ് എന്നിവ സെല്ലിങ് മൂഡിലാണ്. എംഎസിഡിയും തളർച്ചയിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ എന്നിവ ഓവർ സോൾഡ്.
സെൻസക്സിലെ മാന്ദ്യം വിപണിയെപിടിച്ചുലച്ചു. 54,835ൽനിന്നും 54,857 വരെ മാത്രമേ സൂചികയ്ക്ക് ഓപ്പണിംഗിൽ കയറാനായുള്ളു. മുൻ നിര-രണ്ടാംനിര ഓഹരികൾ വിൽക്കാൻ വിദേശ ഫണ്ടുകൾ തിടുക്കപ്പെട്ടതോടെ 52,654.89വരെ ഇടിഞ്ഞു. ഈ അവസരത്തിൽ കവറിംഗിന് ഇടപാടുകാർ രംഗത്തിറങ്ങിയതിനാൽ വെളളിയാഴ്ച്ചത്തെതിരിച്ചുവരവിൽ സൂചിക 53,785 വരെ ഉയർന്നു. എന്നാൽ ഇടപാടുകളുടെ അവസാനമണിക്കൂറുകളിൽ വിൽപ്പന കനത്തതോടെ ക്ലോസിംഗിൽ സെൻസെക്സ് 52,793 പോയിന്റിലാണ്. ഈവാരം ആദ്യകടമ്പ 54,215 ലാണ്. ഈ റേഞ്ചിലേയ്ക്ക് തിരിച്ചുവരവിന് അവസരം ലഭിച്ചില്ലെങ്കിൽ 52,012-51,231 ലേക്കു സാങ്കേതിക പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.
സ്വർണത്തിൽ ശക്തമായവിൽപ്പന സമ്മർദ്ദം. ഡോളർ സൂചികയുടെതിളക്കം കണ്ടു നിക്ഷേപകർ സ്വർണം വിറ്റതോടെ ട്രോയ് ഔൺസിന് 1882 ഡോളറിൽനിന്ന് 1800 ലെ താങ്ങും തകർത്ത്1798വരെ താഴ്ന്നശേഷം ക്ലോസിംഗിൽ 1811 ഡോളറിലാണ്. 1780ൽ ശക്തമായ താങ്ങുണ്ടെങ്കിലും ഇതു നഷ്ടപ്പെട്ടാൽ 1746 ഡോളറിലേക്കു സ്വർണം പതിക്കാം.
ഓഹരി അവലോകനം / സോണിയ ഭാനു
ഡോളർ മുന്നേറ്റത്തിൽ തകർന്ന് ഇന്ത്യൻ ഓഹരിവിപണി
01:47 AM May 16, 2022 | Deepika.com