വിദേശ വിദ്യാഭ്യാസത്തിനായി ബാങ്കിൽനിന്നോ ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുമോ എന്ന സംശയം പലർക്കും തോന്നിയിരുന്നു. അംഗീകരിക്കപ്പെട്ട കോഴ്സുകൾക്കുവേണ്ടി ഇന്ത്യയിലെ ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് തീർച്ചയായും ഇളവ് ലഭിക്കും. അംഗീകാരം ഉള്ള ചാരിറ്റബിൾ സൊസൈറ്റികളിൽനിന്ന് എടുത്ത വായ്പയുടെ പലിശയ്ക്കും വരുമാനത്തിൽ കിഴിവ് ലഭിക്കുന്നതാണ്.
സ്വന്തമായിട്ടുള്ള ഉന്നതവിദ്യാഭ്യാസത്തിനോ ഭാര്യയുടെയോ ഭർത്താവിന്റെയോ വിദ്യാഭ്യാസത്തിനോ മക്കളുടെ വിദ്യാഭ്യാസത്തിനോ ആയി എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് നികുതി ഇളവുണ്ട്. മക്കൾ എന്നു പറയുന്നിടത്ത് അഡോപ്റ്റഡ് ചിൽഡ്രനെയും ഉൾപ്പെടുത്താവുന്നതാണ്.
വിദേശപഠനത്തിനു വിദ്യാഭ്യാസവായ്പ എടുത്തിട്ട് വിദേശത്തുതന്നെ ജോലി ചെയ്ത് വായ്പയുടെ കടം വീട്ടുന്നവർ ധാരാളം ഉണ്ട്. അതായത് മക്കളുടെ വിദേശപഠനത്തിന് അവരുടെ പേരിൽ വിദ്യാഭ്യാസ വായ്പ എടുത്തു. പഠനത്തിനുശേഷം അവർ അവിടെത്തന്നെ ജോലിയും സ്വീകരിച്ചു എന്നു കരുതുക. സ്വാഭാവികമായും അവർ നോണ് റെസിഡന്റ് സ്റ്റാറ്റസിന് അർഹരാകും. അങ്ങനെ വരുന്പോൾ അവർക്ക് ഇന്ത്യയിൽ സാധാരണഗതിയിൽ നികുതി ബാധ്യത വരുന്നില്ല.
അപ്പോൾ അവർക്ക് ലഭിക്കുന്ന പലിശയിളവിനും പ്രസക്തി ഇല്ല. എന്നാൽ മാതാപിതാക്കൾ നികുതിദായകരാണെങ്കിൽ അവരുടെ പേരിൽ വായ്പ എടുത്താൽ തിരിച്ചടവിന്റെ സമയത്ത് നൽകിയ പലിശയ്ക്ക് പരിധിയില്ലാത്ത കിഴിവ് ലഭിക്കുന്നതാണ്. വിദേശവിദ്യാഭ്യാസത്തിനായി ഉയർന്ന തുകയുടെ ആവശ്യകത ഉണ്ടാകാറുള്ളതുകൊണ്ട് പലിശത്തുകയും ഉയർന്നിരിക്കും. അങ്ങനെ വരുന്പോൾ നികുതിയിളവ് നല്ല ഒരു ആനുകൂല്യം ആയിരിക്കും.
ആദായനികുതിനിയമത്തിലെ വകുപ്പ് 80 ഇ അനുസരിച്ചാണിത്. സെക്കണ്ടറി എക്സാമിനേഷനോ തത്തുല്യമായ പരീക്ഷയോ കഴിഞ്ഞിട്ടുള്ള എല്ലാ വിദ്യാഭ്യാസത്തിനെയും ഉന്നത വിദ്യാഭ്യാസം ആയി കണക്കാക്കുന്നതാണ്. വൊക്കേഷണൽ കോഴ്സുകൾക്കും റെഗുലർ കോഴ്സുകൾക്കും ഇത് ഒരുപോലെ ബാധകമാണ്.
വ്യക്തികൾക്കു മാത്രമേ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് കിഴിവ് എടുക്കുവാൻ സാധിക്കുകയുള്ളൂ. അതായത് ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കോ മറ്റു സ്റ്റാറ്റസിലുള്ള നികുതിദായകർക്കോ ഈ ആനുകൂല്യം ലഭിക്കുന്നതല്ല. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ പക്കൽനിന്നും എടുക്കുന്ന വായ്പയ്ക്ക് പലിശകൊടുത്താൽ പോലും കിഴിവിന് അർഹതയില്ല.
ലഭിക്കുന്ന കിഴിവ്
അടയ്ക്കുന്ന ഇഎംഐയിലെ പലിശയുടെ ഭാഗത്തിനാണ് പരിധിയില്ലാതെയുള്ള ഈ കിഴിവ് ബാധകമാകുന്നത്. തിരിച്ചടയ്ക്കുന്ന മുതലിന് യാതൊരുവിധ കിഴിവും ലഭിക്കുന്നതല്ല. കിഴിവ് ലഭിക്കുന്നതിന് വായ്പ എടുത്തിട്ടുള്ള സ്ഥാപനത്തിൽനിന്നു വായ്പ എടുത്ത വ്യക്തി മുതലും പലിശയും വേർതിരിച്ചിട്ടുള്ള ഒരു സർട്ടിഫിക്കേറ്റ് വാങ്ങേണ്ടതാണ്.
കിഴിവ് ലഭിക്കുന്ന കാലാവധി
തിരിച്ചടവ് തുടങ്ങുന്ന വർഷം മുതൽ എട്ടു വർഷത്തേക്കാണ് പലിശയുടെ ആനുകൂല്യം ലഭിക്കുന്നത്. എട്ടു വർഷത്തിനുമുന്പ് വായ്പ അടച്ചു തീർക്കുകയാണെങ്കിൽ ആ കാലഘട്ടം മാത്രമേ കിഴിവിന് അർഹതയുള്ളതായി പരിഗണിക്കുകയുള്ളൂ. എട്ടു വർഷം കൊണ്ട് അടച്ചുതീർത്തില്ലെങ്കിൽ പിന്നീട് അടയ്ക്കുന്ന പലിശക്ക് ആനുകൂല്യം ലഭിക്കുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആദായനികുതിനിയമത്തിലെ 80 ഇ വകുപ്പനുസരിച്ചാണ് ഈ കിഴിവ് ലഭിക്കുന്നത്. വായ്പ എടുക്കുന്നതു നികുതിദായകന്റെ പേരിൽ ആയിരിക്കണം. കുട്ടികളുടെയോ ഭാര്യയുടെയോ ഭർത്താവിന്റെയോ വിദ്യാഭ്യാസത്തിനായി അവരുടെ പേരിൽ വിദ്യാഭ്യാസ വായ്പ എടുത്താൽ നികുതിദായകന് ആനുകൂല്യം ലഭിക്കുകയില്ല. നികുതിദായകനാണ് തിരിച്ചടവ് നടത്തുന്നതെങ്കിലും കിഴിവിന് അർഹത ലഭിക്കുന്നതല്ല.
സഹോദരന്റെയോ സഹോദരിയുടെയോ മറ്റു ബന്ധുക്കളുടെയോ വിദ്യാഭ്യാസത്തിനായി ലോണ് എടുത്താൽ ആദായനികുതിനിയമത്തിൽ പലിശയ്ക്ക് 80 ഇ പ്രകാരമുള്ള ഒരു ആനുകൂല്യവും ലഭിക്കുന്നതല്ല.
ഇന്ത്യയിലുള്ള ബാങ്കിൽനിന്നോ ധനകാര്യസ്ഥാപനത്തിൽനിന്നോ അംഗീകാരം ലഭിച്ച ധർമസ്ഥാപനങ്ങളിൽനിന്നോ നികുതിദായകന്റെ പേരിൽ എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. കന്പനികളിലും മറ്റും തൊഴിൽ ചെയ്യുന്ന നികുതിദായകർക്ക് തൊഴിലുടമ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വായ്പ നല്കിയാലും തൊഴിലുടമയ്ക്ക് നൽകുന്ന പലിശയ്ക്ക് നികുതിനിയമത്തിൽ ആനുകൂല്യം ഇല്ല.
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
വിദേശപഠനത്തിന് എടുത്ത വായ്പയിലും കിഴിവ്
01:47 AM May 16, 2022 | Deepika.com