കീവ്: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽനിന്ന് റഷ്യൻ പട്ടാളം തോറ്റു പിന്മാറി. വെടിയൊച്ചകൾ നിലച്ചു നഗരം ശാന്തമാണെന്നും ജനങ്ങൾ തിരിച്ചെത്തിത്തുടങ്ങിയെന്നും യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
യുക്രെയ്ന്റെ വടക്കുകിഴക്കായി റഷ്യൻ അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ അകലത്തിലാണ് ഖാർകീവ് നഗരം. റഷ്യൻ പട്ടാളം ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചതുമുതൽ നഗരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതാണ്. നഗരത്തിനു സമീപമുള്ള ചില പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കാൻ റഷ്യൻ പട്ടാളത്തിനു കഴിഞ്ഞിരുന്നു. എന്നാൽ സമീപ ആഴ്ചകളിൽ യുക്രെയ്ൻ സേന നടത്തിയ പ്രത്യാക്രമണങ്ങളിൽ റഷ്യൻപക്ഷത്തിനു വലിയ തിരിച്ചടി നേരിട്ടു.
നഗരത്തിൽ പ്രവേശിക്കാൻ ഒരിക്കൽ മാത്രമേ റഷ്യൻ പട്ടാളത്തിനു കഴിഞ്ഞുള്ളൂവെന്നും ഇപ്പോൾ അവർ അതിർത്തിയിലേക്കു പിന്മാറിക്കൊണ്ടിരിക്കുകയാണെന്നും ഖാർകീവ് മേയർ ഇഹോർ ടെറേക്കോവ് അറിയിച്ചു. അഞ്ചു ദിവസമായി നഗരത്തിൽ ഷെല്ലിംഗ് നടക്കുന്നില്ല. ജനങ്ങൾ തിരിച്ചുവരാൻ തുടങ്ങിയതായി നഗരം ഉൾപ്പെടുന്ന ഖാർകീവ് മേഖലയുടെ ഗവർണർ ഒലെഹ് സിനിയെഹുബോവ് അറിയിച്ചു.
റഷ്യൻ പട്ടാളം ഖാർകീവ് പിടിക്കാനുള്ള ശ്രമത്തിൽ റഷ്യ പരാജയപ്പെട്ടതായി അമേരിക്കയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ’ സംഘടനയും അഭിപ്രായപ്പെട്ടു.
മടങ്ങിവരുന്ന ജനങ്ങൾ റഷ്യൻ പട്ടാളം സ്ഥാപിച്ചിട്ടുള്ള കുഴിബോംബുകളെ സൂക്ഷിക്കണമെന്ന് യുക്രെയ്ൻ അധികൃതർ മുന്നറിയിപ്പു നല്കി. നഗരത്തിൽ വെള്ളം, വൈദ്യുതി, വാതക വിതരണം പുനഃസ്ഥാപിച്ചു.
ഇതിനിടെ, മരിയുപോൾ നഗരത്തിലെ അസോവ്താൾ ഉരുക്കുശാലയിൽ അഭയം തേടിയിരിക്കുന്ന സൈനികരെ പുറത്തെത്തിക്കാൻ റഷ്യൻ പക്ഷവുമായി നടത്തുന്ന ചർച്ചകൾ ദുഷ്കരമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുക്രെയ്ൻ തുറമുഖങ്ങളെ റഷ്യ ഉപരോധിക്കുന്നതുമൂലം ആഗോള ഭക്ഷ്യപ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
യുദ്ധം ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കും: ജി-7
ഹാംബെർഗ്: യുക്രെയ്ൻ യുദ്ധം ആഗോളതലത്തിൽ ഭക്ഷ്യ, ഊർജ പ്രതിസന്ധിക്കിടയാക്കുമെന്ന് ജർമനിയിൽ ചേർന്ന ജി-7 രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ ഉച്ചകോടി മുന്നറിയിപ്പു നല്കി.
യുക്രെയ്ൻ യുദ്ധം ആഗോളപ്രതിസന്ധിയായി മാറുകയാണ്. യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിച്ചില്ലെങ്കിൽ വരുന്ന മാസങ്ങളിൽ ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അഞ്ചു കോടി ജനം പട്ടിണി നേരിടേണ്ടിവരും.
ഉപരോധങ്ങൾ അട്ടിമറിച്ച് റഷ്യയെ സഹായിക്കുന്ന നടപടി ചൈന അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റഷ്യ യുക്രെയ്നിൽ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കുന്നതും അവസാനിപ്പിക്കണം.
ഖാർകീവിൽ റഷ്യ തോറ്റു
01:25 AM May 15, 2022 | Deepika.com