കൊളംബോ: സാന്പത്തിക പ്രതിസന്ധിയിൽനിന്നു ദ്വീപുരാജ്യമായ ശ്രീലങ്കയെ കരകയറ്റാനുള്ള ദൗത്യം ഇനി റനിൽ വിക്രമസിംഗെയ്ക്ക്. യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവായ ഈ എഴുപത്തിമൂന്നുകാരൻ ഇന്നലെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന (എസ്എൽപിപി)യും മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവിഗെയ (എസ്ജെബി)യിലെ ഒരു വിഭാഗവും വിക്രമസിംഗെയെ പിന്തുണയ്ക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.
2020 ലെ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രമായ കൊളംബോയിൽനിന്നു മത്സരിച്ച റനിൽ ഉൾപ്പെടെ മുഴുവൻ യുഎൻപി സ്ഥാനാർഥികളും പരാജയപ്പെട്ടിരുന്നു. തുടർന്ന് ദേശീയതലത്തിലുള്ള സഞ്ചിതവോട്ടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പാർലമെന്റിൽ കടന്നുകൂടുകയായിരുന്നു. എന്നാൽ, രാജ്യാന്തരസഹായം നേടിയെടുക്കുന്നതിന് രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാർട്ടിയുടെ അധ്യക്ഷനായ റനിൽ വിക്രമസിംഗെയ്ക്കാണ് കെല്പുള്ളതെന്നു വിലയിരുത്തപ്പെടുന്നു. ദീർഘവീക്ഷണമുള്ള നയപരിപാടികളുടെ പേരിലും ശ്രദ്ധേയനാണ്.
പ്രസിഡന്റ് ഗോത്താബയ രാജപക്സെയുമായി ബുധനാഴ്ച റനിൽ ചർച്ച നടത്തിയിരുന്നു. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ തടയരുത് എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണു വിക്രമസിംഗെ ചർച്ചയിൽ മുന്നോട്ടുവച്ചത്. അതേസമയം, സാന്പത്തിക പ്രതിസന്ധിക്കൊപ്പം തുടരുന്ന രാഷ്ട്രീയാനിശ്ചിതത്വം മറികടക്കുകയാണു നിയമനത്തിലൂടെ ഗോത്താബയ ലക്ഷ്യമിടുന്നത്.
നാലുതവണ പ്രധാനമന്ത്രിയായിട്ടുള്ള റനിലിനെ 2018 ഒക്ടോബറിൽ, അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കുകയായിരുന്നു. രണ്ടുമാസത്തിനുശേഷം പ്രസിഡന്റ്, റനിൽ വിക്രമസിംഗെയെ തിരികെ നിയമിക്കുകയും ചെയ്തിരുന്നു.
അതിനിടെ, മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്കു വിദേശയാത്രാ വിലക്ക് ഏർപ്പടുത്തി. മഹിന്ദ, മകനും പാർലമെന്റ് അംഗവുമായ നമൽ രാജപക്സെ ഉൾപ്പെടെ 16 പേർക്കാണു കൊളംബോ ഫോർട്ട് കോടതിയുടെ യാത്രാവിലക്ക്. സർക്കാരിനെതിരേ പ്രതിഷേധിച്ചവരുടെ നേർക്ക് ഗോൾഫേസിൽ നടന്ന അക്രമങ്ങളുടെ പേരിലാണ് നടപടി.
താനും അച്ഛനും രാജ്യം വിടില്ലെന്നു കോടതിവിധിക്കു പിന്നാലെ നമൽ രാജപക്സെ ട്വീറ്റ് ചെയ്തു. രാജ്യത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും ട്വീറ്റിൽ പറയുന്നു.
സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിക്കെതിരേ ഒരുമാസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ചയാണു മഹിന്ദ രാജപക്സെ സ്ഥാനമൊഴിഞ്ഞത്. തുടർന്ന് ട്രിങ്കോമാലിയിലെ നാവികകേന്ദ്രത്തിൽ അഭയം തേടിയിരിക്കുകയാണു മുൻ പ്രധാനമന്ത്രിയും കുടുംബവും.
റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രി
01:23 AM May 13, 2022 | Deepika.com