ഹെൽസിങ്കി: പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയിൽ ചേരാനുറച്ച് ഫിൻലൻഡ്. പാർലമെന്റിന്റെ അനുമതി ലഭിച്ചശേഷം ഞായറാഴ്ച അന്തിമതീരുമാനം പ്രഖ്യാപിക്കും. ജനങ്ങൾ പിന്തുണ നല്കണമെന്ന് പ്രസിഡന്റ് സൗളി നിനിസ്റ്റോയും സന്നാ മാർട്ടിനും സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.
റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതിനു ശേഷമാണ് നാറ്റോയിൽ ചേരുന്നതിനെക്കുറിച്ച് ഫിൻലൻഡ് ആലോചിച്ചത്. റഷ്യയുമായി 1,300 കിലോമീറ്റർ അതിർത്തി ഫിൻലാൻഡിനുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനെ നേരിട്ട ഫിൻലൻഡിന് സമാധാന ധാരണയിൽ പത്തു ശതമാനം ഭൂമി നഷ്ടപ്പെട്ടിരുന്നു. എന്നാൽ നാറ്റോ രൂപീകൃതമായപ്പോൾ അതിൽ ചേരാതെ നിഷ്പക്ഷത പാലിക്കുകയാണ് അവർ ചെയ്തത്.
ഫിന്നിഷ് ജനതയും നാറ്റോയിൽ ചേരുന്നതിനോടു താത്പര്യപ്പെട്ടിരുന്നില്ല. എന്നാൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം നടന്ന അഭിപ്രായസർവേയിൽ നാറ്റോയിൽ ചേരുന്നതിനെ അനുകൂലിച്ചത് 76 ശതമാനം പേരാണ്. സ്വീഡനും നാറ്റോയിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അവരുടെ അന്തിമ തീരുമാനവും ഞായറാഴ്ചയുണ്ടാകും. ഇരു രാജ്യങ്ങളുടെയും അപേക്ഷ വേഗത്തിൽ പരിഗണിക്കുമെന്ന് നാറ്റോ വ്യക്തമാക്കിയിട്ടുണ്ട്.
ഫിൻലൻഡിന്റെ നടപടി തങ്ങൾക്കു ഭീഷണിയാണെന്ന് റഷ്യ പ്രതികരിച്ചു. യൂറോപ്പിൽ അസ്ഥിരത സൃഷ്ടിക്കുന്ന കാര്യമാണിതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യയാണ് ഇതിനുത്തരവാദിയെന്നും ഫിൻലൻഡിസിന്റെ സുരക്ഷയാണ് പ്രധാനമെന്നും പ്രസിഡന്റ് നിനിസ്റ്റോ പറഞ്ഞു.
നാറ്റോയിൽ ചേരാൻ ഫിൻലൻഡ് ഉടൻ അപേക്ഷ നല്കും
01:23 AM May 13, 2022 | Deepika.com