വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കോവിഡ് മരണം പത്തു ലക്ഷത്തിനു മുകളിലായെന്നു വൈറ്റ്ഹൗസ് അറിയിച്ചു. ഇന്നലെവരെ 10,25,764 പേരാണ് മരിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പിടിപെട്ടതും അമേരിക്കയിലാണ്; 8.3 കോടി പേർ. 33 കോടിയാണ് അമേരിക്കയിലെ ജനസംഖ്യ. അന്പതു സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കലിഫോർണിയയിലാണ്-90,000.
വാക്സിനെടുക്കാനുള്ള വിമുഖത, വയോധികരുടെ എണ്ണക്കൂടുതൽ തുടങ്ങിയ കാര്യങ്ങളാണു മരണനിരക്ക് വർധിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു. ചൈനയിലെ വുഹാനിൽനിന്ന് 2020 ജനുവരിയിൽ സിയാറ്റിലിലെത്തിയ ആൾക്കാണ് ആദ്യമായി അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 4.3 കോടി പേർക്ക് രോഗം പിടിപെട്ടു; 5.24 ലക്ഷം പേർ മരിച്ചു. മൂന്നാംസ്ഥാനത്തുള്ള ബ്രസീലിൽ മൂന്നു കോടിക്കു മുകളിൽ പേർക്കു രോഗംപിടിപെട്ടു; 6.64 ലക്ഷം പേർ മരിച്ചു. ലോകത്ത് മൊത്തം 51.9 കോടി പേർക്കു രോഗം പിടിപെടുകയും 62.82 ലക്ഷം പേർ മരിക്കുകയും ചെയ്തു.
അതേസമയം, യഥാർഥ മരണനിരക്ക് ഔദ്യോഗിക കണക്കിനേക്കാൾ ഏറെ ഉയരെയാണെന്നാണ് കരുതപ്പെടുന്നത്. കോവിഡ് ബാധമൂലം ആരോഗ്യകാര്യങ്ങളിലുണ്ടായ പ്രശ്നങ്ങൾ അനുബന്ധ മരണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
അമേരിക്കയിൽ കോവിഡ് മരണം പത്തു ലക്ഷം പിന്നിട്ടു
01:23 AM May 13, 2022 | Deepika.com