മുംബൈ: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ വിലക്കയറ്റം ഏപ്രിലിൽ മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 7.79 ശതമാനമായി ഉയർന്നു.
കഴിഞ്ഞ ഏട്ടുവർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയർന്ന വിലക്കയറ്റനിലയാണിത്. അവശ്യവസ്തുക്കളുൾപ്പെടെയുള്ളവയിൽ വിലക്കയറ്റം ബാധിച്ചതോടെ ജീവിതച്ചെലവുകൾ നേരിടാൻ കഴിയാതെ രാജ്യത്ത് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. 2014 മേയിൽ 8.33 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയതാണു റിക്കാർഡ് നിലവാരം.
ഭക്ഷ്യ എണ്ണവിലയിലെയും ഇന്ധന വിലയിലെയും വർധനയാണു ചില്ലറ വിലക്കയറ്റം രൂക്ഷമാക്കുന്നത്. രാജ്യത്ത് ചില്ലറ വിലക്കയറ്റം ആർബിഐയുടെ സഹനപരിധിയായ ആറു ശതമാനം മറികടക്കുന്നതു തുടർച്ചയായ നാലാം മാസമാണ്.
മാർച്ചിൽ ചില്ലറ വിലക്കയറ്റം 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 6.95 ശതമാനത്തിലെത്തിയിരുന്നു. ഗ്രാമീണ മേഖലയിലെ വിലക്കയറ്റം കഴിഞ്ഞമാസം 8.38 ശതമാനമായി. മാർച്ചിൽ ഇത് 7.66 ശതമാനമായിരുന്നു. നഗരമേഖലയിലെ വിലക്കയറ്റം 7.09 ശതമാനമാണ്. ഏപ്രിലിലെ ഭക്ഷ്യ വിലക്കയറ്റം 8.38 ശതമാനമാണ്. മാർച്ചിൽ ഇത് 7.68 ശതമാനമായിരുന്നു. പച്ചക്കറികളിലെ വിലവർധന 15.41 ശതമാനമാണ്.
വിലക്കയറ്റം രൂക്ഷമാകുന്നതു നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അടിയന്തര എംപിസി യോഗം ചേർന്ന് അടിസ്ഥാന പലിശ നിരക്കിൽ 40 ബേസിസ് പോയിന്റിന്റെ വർധനവരുത്തിയിരുന്നു. വിലക്കയറ്റം ശമനമില്ലാതെ തുടരുന്നതു പലിശ നിരക്കിൽ ഇനിയും വർധന വരുത്താൻ ആർബിഐയെ പ്രേരിപ്പിക്കുമെന്നാണു വിലയിരുത്തൽ.
വിലക്കയറ്റം ഏട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
12:19 AM May 13, 2022 | Deepika.com