കൊളംബോ: ശ്രീലങ്കയിലെ സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയ പ്രക്ഷോഭം കലാപഭൂമിയാക്കിയ ശ്രീലങ്കയിൽ കലാപം അടിച്ചമർത്താൻ കര, വ്യോമ, നാവിക സേനാംഗങ്ങൾ തെരുവുകളിൽ അണിനിരന്നു. പ്രധാന കേന്ദ്രങ്ങളെല്ലാം സൈന്യത്തിന്റെയും പോലീസിന്റെയും നിയന്ത്രണത്തിലാണ്. ആളുകളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ സുരക്ഷാസേനകൾക്കു സർക്കാർ അധികാരം നൽകി.
പൊതുമുതൽ കൊള്ളയടിക്കുകയോ ജനജീവിതത്തിനു ഭീഷണിയുയർത്തുകയോ ചെയ്യുന്നവരെ കണ്ടാലുടൻ വെടിവയ്ക്കാനാണു നിർദേശം. രാജ്യമെന്പാടും കർഫ്യു തുടരുന്നുമുണ്ട്. സൈനികർ പ്രധാനറോഡുകളിലെല്ലാം ചെക്പോസ്റ്റുകൾ സ്ഥാപിച്ചു. സൈനികവാഹനങ്ങൾ രാജ്യമെന്പാടും പട്രോളിംഗ് നടത്തുന്നുണ്ട്.
അതേസമയം, സൈന്യം ഭരണം പിടിച്ചെടുക്കില്ലെന്നും ക്രമസമാധാനദൗത്യം അവരുടെ കടമയാണെന്നും പ്രതിരോധ സെക്രട്ടറി വിശദീകരിച്ചു. രാഷ്ട്രീയ-സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ഘട്ടത്തിൽ സൈന്യത്തിന് അമിതാധികാരം നൽകിയെന്ന വിമർശനത്തെത്തുടർന്നാണിത്.
സർക്കാർവിരുദ്ധ പ്രക്ഷോഭകരും രാജപക്സെ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് തിങ്കളാഴ്ചയാണു രാജ്യം കലാപത്തിന്റെ പിടിയിലായത്. രണ്ട് പോലീസ് ഓഫീസർമാരുൾപ്പെടെ ഒന്പതുപേർ ഇതുവരെ കൊല്ലപ്പെട്ടു. ഇരുനൂറ്റന്പതിലേറെപ്പേർക്കു പരിക്കേറ്റു. ഇന്ധനത്തിനും ഭക്ഷണസാധനങ്ങൾക്കും അവശ്യമരുന്നുകൾക്കും കടുത്തക്ഷാമം തുടരുകയാണ്.
പുതിയ പ്രധാനമന്ത്രിയെ നിയോഗിക്കുന്നതിനായി ഭരണകക്ഷിയിലെ വിമതരുമായി പ്രസിഡന്റ് ഗോത്താബയ രാജപക്സെ ഇന്നലെ കൂടിക്കാഴ്ച നടത്തി. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവീഗെയ (എസ്ജെബി) അംഗങ്ങളെയും അദ്ദേഹം കണ്ടു.
രാജ്യത്തെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു. രാജിവച്ചൊഴിഞ്ഞ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ട്രിങ്കോമാലിയിലെ നാവികകേന്ദ്രത്തിലാണ് അഭയംതേടിയിരി
ക്കുന്നത്. കൊളംബോയിലെ ഔദ്യോഗികവസതിയായ ടെംപിൾട്രീയിൽനിന്നു മുൻ പ്രധാനമന്ത്രിയെ വടക്കുകിഴക്കൻ തു
റമുഖ നഗരത്തിലെ നാവിക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നുവെന്നു പ്രതിരോധ സെക്രട്ടറി ജനറൽ (റിട്ട) കമൽ ഗുണരത്നെ അറിയിച്ചു. ക്രമസമാധാനം സാധാരണ നിലയിലാകുന്നതോടെ മുൻ പ്രധാനമന്ത്രിക്കു തിരിച്ചെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
വസതിക്കു പ്രക്ഷോഭകർ തീവച്ചതോടെയാണു പ്രധാനമന്ത്രിയെയും കുടുംബാംഗങ്ങളെയും മാറ്റിയത്. മഹിന്ദ എത്തിയെന്ന വാർത്ത പരന്നതോടെ നാവികകേന്ദ്രത്തിനു സമീപവും ജനം പ്രതിഷേധവുമായെത്തിയിരുന്നു.
സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ട് തള്ളി ഇന്ത്യ
കൊളംബോ: ശ്രീലങ്കയിലേക്കു സൈന്യത്തെ അയയ്ക്കുമെന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ.
ദ്വീപ് രാജ്യത്തിന്റെ ജനാധിപത്യത്തിനും സുസ്ഥിരതയ്ക്കും സാന്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിനും ഇന്ത്യ പൂർണ പിന്തുണ നൽകുമെന്നും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പറഞ്ഞു. മാധ്യമവാർത്തകൾ ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഹൈക്കമ്മീഷന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.
കലാപം അടിച്ചമർത്താൻ ലങ്കയിൽ സൈന്യം
01:19 AM May 12, 2022 | Deepika.com