വാഷിംഗ്ടൺ ഡിസി: കിഴക്കൻ ലഡാക്കിൽ 2020 ലുണ്ടായ സംഘർഷത്തെത്തുടർന്നു താറുമാറായ ഇന്ത്യ-ചൈന ബന്ധം മാറ്റമില്ലാതെ തുടരുകയാണെന്നു യുഎസ് രഹസ്യാന്വേഷണവിഭാഗം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിലെ ആശങ്കയും യുഎസ് കോൺഗ്രസിനു നൽകിയ വാർഷിക റിപ്പോർട്ടിൽ രഹസ്യാന്വേഷണവിഭാഗം പങ്കുവച്ചു.
ലഡാക്കിലെ തർക്കമേഖലയിൽ ഇന്ത്യയും ചൈനയും കൂടുതൽ സേനയെ വിന്യസിച്ചത് ആണവശക്തികളായ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. യുഎസ് താത്പര്യങ്ങളെ ഹനിക്കുന്ന ഈ സാഹചര്യം ഒഴിവാക്കാൻ ഇടപെടൽ വേണമെന്നും സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുന്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ മേഖലയിൽ ചൈനീസ് സേനയുമായി 2020 ജൂണിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണു കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്.
ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ഓഫീസർമാരുൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈന ഔദ്യോഗികമായി സമ്മതിച്ചത്. എന്നാൽ മരണസംഖ്യ ഇതിലേറെയാണെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.
ലഡാക് പ്രശ്നം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും പതിനഞ്ചുതവണ സൈനികതല ചർച്ച നടത്തി. ഇതേത്തുടർന്ന് ലഡാക്കിലെ പാങ്കോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തനിന്നും ഗോഗ്ര മേഖലയിൽനിന്നും ഇരുപക്ഷവും സൈനികരെ പിൻവലിച്ചു. തർക്കമേഖലയിൽ അരലക്ഷത്തിലേറെ സൈനികരെ ഇരു രാജ്യങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യാ-പാക് സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകളും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ തീവ്രവാദ സംഘങ്ങളെ ദീർഘകാലമായി പിന്താങ്ങുന്നവരാണു പാക്കിസ്ഥാൻ.
മുൻകാലങ്ങളെയപേക്ഷിച്ച് പാക് പ്രകോപനത്തോട് ഇന്ത്യ സൈനികമായി പ്രതികരിക്കാൻ സാധ്യതയേറെയാണെന്നും റിപ്പോർട്ട് പറയുന്നു.
ലഡാക് സംഘർഷത്തിനുശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടില്ല: യുഎസ്
01:19 AM May 12, 2022 | Deepika.com