കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിക്കു പിന്നാലെ ഉണ്ടായ സംഘർഷത്തിൽ കലാപഭൂമിയായി ശ്രീലങ്ക.
ജനക്കൂട്ടം ഔദ്യോഗികവസതി ആക്രമിച്ചതോടെ മഹിന്ദ രാജപക്സയെയും കുടുംബത്തെയും സൈന്യം ഒഴിപ്പിച്ച് വടക്കുകിഴക്കൻ തീരത്തെ ട്രിങ്കോമാലി നാവികതാവളത്തിലാക്കി. ഇവിടെയും പ്രതിഷേധക്കാർ നിലയുറപ്പിച്ചിട്ടുണ്ട്.
മഹിന്ദ കുടുംബത്തോടൊപ്പം രാജ്യം വിടുമെന്ന് അഭ്യൂഹമുണ്ട്. രാജപക്സെ കുടുംബവുമായി ബന്ധമുള്ളവർ രാജ്യം വിടുന്നതു തടയാൻ പ്രതിഷേധക്കാർ കൊളംബോ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ ചെക്പോയിന്റുകൾ സ്ഥാപിച്ചു. ഇവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് കാവൽ നിൽക്കുന്നത്.
തലസ്ഥാനമായ കൊളംബോയിൽ തിങ്കളാഴ്ച രാത്രി നടന്ന അക്രമങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 250 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പ്രസിഡന്റ് ഗോത്താബയ രാജപക്സെ തിങ്കളാഴ്ച പ്രഖ്യാപിച്ച കർഫ്യൂ ഇന്നു രാവിലെവരെ നീട്ടി. സാന്പത്തികപ്രതിസന്ധിയിൽ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ, തിങ്കളാഴ്ച രാജിവച്ച മഹിന്ദയുടെ അനുയായികൾ ആക്രമിച്ചതോടെ മുന്പു കണ്ടിട്ടില്ലാത്ത സംഘർഷങ്ങൾക്കാണു ലങ്ക വേദിയായിരിക്കുന്നത്. ആയിരക്കണത്തിനു പട്ടാളക്കാരെയും പോലീസിനെയും വിന്യസിച്ചിട്ടും ജനങ്ങളെ തടുക്കാൻ കഴിയുന്നില്ല.
സർക്കാരിലെ ഉന്നതരുടെ 41 വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങൾ നശിച്ചു. രാജപക്സെ കുടുംബത്തിന്റെ ഹന്പൻടോട്ടയിലെ തറവാട്ടുവീട് പൂർണമായി കത്തിനശിപ്പിച്ചു. മഹിന്ദ രാജപക്സെയുടെ കുരുനേഗലയിലെ വീടും ചുട്ടെരിച്ചു. മഹിന്ദയുടെയും പ്രസിഡന്റ് ഗോത്താബയയുടെയും പിതാവ് ഡി.എ. രാജപക്സെയുടെ പേരിലുള്ള സ്മാരകവും നശിപ്പിക്കപ്പെട്ടു.
അക്രമം നടത്തുകയോ പൊതുമുതൽ മോഷ്ടിക്കുകയോ നശിപ്പിക്കുയോ ചെയ്യുന്നവർക്കു നേരേ വെടിവയ്ക്കാൻ കര, നാവിക, വ്യോമ സേനകൾക്കു പ്രതിരോധ മന്ത്രാലയം നിർദേശം നല്കി. ആയിരക്കണക്കിനു പ്രതിഷേധക്കാർ കൊളംബോയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ "ടെംപിൾ ട്രീസി'ൽ കടക്കാൻ ശ്രമിച്ചു. പോലീസ് വെടിവയ്ക്കുകയും കണ്ണീർവാതകവം പ്രയോഗിക്കുകയും ചെയ്തു.
പത്തു പെട്രോൾ ബോംബുകൾ വളപ്പിൽ കണ്ടെത്തി. അർധരാത്രി സൈന്യം പ്രത്യേക ഓപ്പറേഷൻ നടത്തി മഹിന്ദയെയും കുടുംബത്തെയും ഹെലികോപ്റ്ററിൽ ട്രിങ്കോമാലി നേവൽബേസിലേക്കു മാറ്റുകയായിരുന്നു.
ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് ജനക്കൂട്ടം നേവൽ ബേസിനു മുന്നിൽ പ്രതിഷേധം തുടങ്ങി. ഇതിനിടെ, സർവകക്ഷി സർക്കാർ രൂപീകരിക്കാമെന്ന പ്രസിഡന്റ് ഗോത്താബയയുടെ വാഗ്ദാനം പ്രതിപക്ഷ പാർട്ടിയായ എസ്ജെപി തള്ളി. ഗോത്താബയ രാജിവയ്ക്കണമെന്നും അക്രമത്തിനു തിരികൊളുത്തിയ മഹിന്ദയെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
രാജപക്സെമാരെ വിടാതെ ലങ്കൻ ജനത
01:05 AM May 11, 2022 | Deepika.com