ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോണ്‍ ബാങ്കിംഗ് പണമിടപാട് സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) സംസ്ഥാന സർക്കാരിന്റെ പണമിടപാട് നിയമങ്ങൾ ബാധകമല്ലെന്ന് സുപ്രീംകോടതി.
എൻബിഎഫ്സികളെ നിയന്ത്രിക്കാൻ ആർബിഐക്കു മാത്രമേ അധികാരമുള്ളൂ. ആർബിഐ നിയമം മറ്റു നിയമങ്ങളെ മറികടക്കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി. നെടുന്പിള്ളി ഫിനാൻസ് കന്പനി ഉൾപ്പെടെയുള്ള നിരവധി അപ്പീലുകളുടെ വിഷയത്തിൽ ആർബിഐ ആക്ടിലെ എൻബിഎഫ്സികളുടെ നിയന്ത്രണവുമായി ബന്ധപെട്ട ഭാഗം ഉദ്ധരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ അധ്യായം മൂന്ന് ബി യിലെ വ്യവസ്ഥകൾ അനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന ഇത്തരം എൻബിഎഫ്സികളെ കേരള മണി ലെൻഡേഴ്സ് ആക്ട്, 1958 ഗുജറാത്ത് മണി ലെൻഡേഴ്സ് ആക്ട്, 2011 തുടങ്ങിയ സംസ്ഥാന നിയമങ്ങൾ വഴി നിയന്ത്രിക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആർബിഐ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു എൻബിഎഫ്സി പ്രവർത്തനം തുടങ്ങുന്നതു മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ആർബിഐ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ സാന്പത്തിക രംഗത്തു കാര്യമായ സംഭാവനകൾ നൽകുന്നതിൽ എൻബിഎഫ്സികൾ നിർണായക പങ്ക് വഹിക്കുന്നു. ഇക്കാരണത്താൽ അവർ ഈടാക്കുന്ന പലിശ നിരക്കിൽ ഉൾപ്പെടെ ഇടപെടുന്നതിന് ആർബിഐക്ക് അധികാരമുള്ളതായും സുപ്രീംകോടതി വ്യക്തമാക്കി.
ആർബിഐ നിയന്ത്രിക്കുന്ന നോണ്‍-ബാങ്കിംഗ് പണമിടപാട് സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമങ്ങൾ ബാധകമല്ല: സുപ്രീംകോടതി
01:04 AM May 11, 2022 | Deepika.com