മോസ്കോ: പാശ്ചാത്യരാജ്യങ്ങളുടെ നിലപാടുകളോടുള്ള നിർബന്ധിത പ്രതികരണമാണു യുക്രെയ്നെതിരേയുള്ള സൈനികനടപടിയെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ.
രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനിക്കുമേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ ഓർമ പുതുക്കുന്ന വിജയദിനത്തിൽ സംസാരിക്കവെയാണു യുക്രെയ്ൻ അധിനിവേശത്തെ പുടിൻ ന്യായീകരിച്ചത്.
നാസികൾക്കെതിരേ സോവ്യറ്റ് ചെന്പട നേടിയ വിജയത്തെ യുക്രെയ്നിലെ റഷ്യയുടെ സൈനികനടപടിയുമായി അദ്ദേഹം താരതമ്യപ്പെടുത്തുകയും ചെയ്തു.
ഡോണ്‍ബാസും ക്രിമിയയും ഉൾപ്പെടെ മേഖലയിലേക്കുള്ള പാശ്ചാത്യശക്തികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനായിരുന്നു സൈനികനടപടി.
അനിവാര്യവും സമയോചിതവുമായ തീരുമാനമായിരുന്നു യുക്രെയ്നിൽ നടപ്പാക്കിയതെന്നും മോസ്കോയിലെ റെഡ് സ്ക്വയറിൽ പുടിൻ പറഞ്ഞു. രാജ്യരക്ഷയ്ക്കാണു യുക്രെയ്നിൽ റഷ്യൻസൈന്യം പോരാടുന്നത്. ആക്രമണമല്ലാതെ മറ്റൊരുവഴിയും മുന്നിലില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധത്തിൽ മരണമടഞ്ഞ സൈനികരോടുള്ള ആദരം പ്രകടിപ്പിക്കാനായി ഒരു മിനിറ്റ് നിശബ്ദപ്രാർഥനയും നടത്തി. യുക്രെയ്നിലെ സൈനികനടപടി പൂർത്തിയാക്കിയശേഷം വിജയദിനം ആഘോഷിക്കുമെന്നു പുടിൻ നേരത്തേ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ യുക്രെയ്നിൽ കടുത്ത പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
യുക്രെയ്നും വിജയദിനം ആഘോഷിച്ചു. രാജ്യത്ത് ഉടൻ രണ്ട് വിജയദിവസങ്ങൾ ആഘോഷിക്കേണ്ടിവരുമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞു. രണ്ടാംലോക യുദ്ധത്തിൽ പങ്കെടുത്ത മുൻ തലമുറയെ സെലൻസ്കി അനുസ്മരിക്കുകയും ചെയ്തു.
അധിനിവേശത്തെ ന്യായീകരിച്ച് വിജയദിനത്തിൽ റഷ്യ
12:52 AM May 10, 2022 | Deepika.com