കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിൽ നിരവധിയാളുകൾ തങ്ങിയിരുന്ന സ്കൂൾ ലക്ഷ്യമിട്ട് റഷ്യനടത്തിയ ആക്രമണത്തിൽ അറുപതിലേറെപ്പേർ മരിച്ചു. തൊണ്ണൂറോളം പേരാണ് സ്കൂളിൽ കഴിഞ്ഞിരുന്നതെന്നു പ്രാദേശിക ഗവർണർ പറഞ്ഞു. ബിലോഹോറിവ്കയിലെ സ്കൂളിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു റഷ്യയുടെ ആക്രമണം. രണ്ടു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുക്കാനായത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടങ്ങിക്കിടക്കുന്നുണ്ട്. സമീപനഗരമായ പ്രവില്ലയിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ 11 ഉം 14 ഉം വയസുള്ള രണ്ടു കുട്ടികളും കൊല്ലപ്പെട്ടു.
റഷ്യ ഇന്നു വിജയദിനം ആചരിക്കാനിരിക്കെ യുക്രെയ്ൻ അധിനിവേശത്തിൽ പ്രസിഡന്റ് പുടിൻ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്നാണു കരുതുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനിക്കുമേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികമാണ് വിജയദിനമായി ആചരിക്കുന്നത്. സൈനികകരുത്തു വിളിച്ചോതുന്ന പരേഡ് ഉൾപ്പെടെ വിജയദിനത്തിൽ അരങ്ങേറും.
അതിനിടെ, യുക്രെയ്ൻ റഷ്യയുടെ മറ്റൊരു കപ്പൽകൂടി കരിങ്കടലിൽ താഴ്ത്തി. കരിങ്കടലിലെ സ്നേക് ദ്വീപിനു സമീപം റഷ്യൻ കപ്പൽ ഡ്രോൺ ഉപയോഗിച്ചുള്ള മിസൈൽ ആക്രമണത്തിലാണു തകർത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ യുക്രെയ്ൻ സൈന്യം പുറത്തുവിട്ടു.
യുക്രെയ്ൻ സ്കൂളിൽ റഷ്യയുടെ ആക്രമണം: 60 മരണം
01:01 AM May 09, 2022 | Deepika.com