കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖല പിടിച്ചെടുക്കാൻ ശ്രമിക്കുന്ന റഷ്യക്കു ശക്തമായ തിരിച്ചടി നല്കുന്നതായി യുക്രെയ്ൻ പട്ടാളം അറിയിച്ചു. റഷ്യയുടെ ആക്രമണശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചില മേഖലകൾ തിരിച്ചുപിടിക്കുകയും ചെയ്തു.
ഡോൺബാസിൽ റഷ്യ നടത്തിയ 11 ആക്രമണങ്ങൾ പരാജയപ്പെടുത്തി. തെക്കൻ യുക്രെയ്നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ഖേർസൺ, മൈക്കോളേവ് മേഖലകളിൽനിന്ന് ചില ഭാഗങ്ങൾ തിരിച്ചുപിടിച്ചുവെന്നും യുക്രെയ്ൻ പട്ടാളം അറിയിച്ചു.
പത്ത് ആഴ്ചയായി യുക്രെയ്നെ ആക്രമിക്കുന്ന റഷ്യൻ പട്ടാളത്തിനു ശക്തമായ പ്രതിരോധമാണു നേരിടേണ്ടിവരുന്നതെന്നു നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഡോൺബാസ് മേഖലയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ റഷ്യക്കു കഴിഞ്ഞിട്ടില്ല. മേഖലയിൽ റഷ്യ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. പാശ്ചാത്യശക്തികൾ യുക്രെയ്നു നല്കുന്ന ആയുധങ്ങളുടെ വിതരണം തടസപ്പെടുത്താനായി റെയിൽ പാതകൾ ആക്രമിക്കുന്നതു വർധിപ്പിച്ചിട്ടുണ്ട്.
സെലൻസ്കിയും കുറ്റക്കാരൻ: ലുലാ
ബ്രസീലിയ: യുദ്ധത്തിന്റെ കാര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെപ്പോലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും കുറ്റക്കാരനാണെന്നു ബ്രസീലിലെ മുൻ പ്രസിഡന്റ് ലുലാ ഡാ സിൽവ.
പുടിൻ യുക്രെയ്നിൽ അധിനിവേശം നടത്തരുതായിരുന്നു. പുടിൻ മാത്രമല്ല യുദ്ധത്തിനുത്തരവാദി. അമേരിക്കയും നാറ്റോയും യൂറോപ്യൻ യൂണിയനും ഉത്തരവാദികളാണ്. യുക്രെയ്നിൽ നാറ്റോയിൽ ചേരില്ലെന്നു യുഎസും നാറ്റോയും പറഞ്ഞിരുന്നെങ്കിൽ ഈ യുദ്ധമുണ്ടാകില്ലായിരുന്നുവെന്നും അമേരിക്കയിലെ ടൈം മാഗസിനു നല്കിയ അഭിമുഖത്തിൽ ലുലാ പറഞ്ഞു. മാഗസിന്റെ ഈ മാസത്തെ കവർചിത്രം ലുലായാണ്. ഒക്ടോബറിൽ നടക്കുന്ന ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു സാധ്യത കൂടുതലാണ്.
യുദ്ധം ഇത്ര നീളുമെന്നു കരുതിയില്ല: ലൂക്കാഷെങ്കോ
മിൻസ്ക്: റഷ്യൻ അധിനിവേശം ഇത്രകാലം നീളുമെന്നു കരുതിയിരുന്നില്ലെന്ന് അയൽരാജ്യമായ ബെലാറൂസിലെ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ. യുക്രെയ്ൻ റഷ്യയെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും ബെലാറൂസ് സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തനാണു ലൂക്കാഷെങ്കോ.
റഷ്യൻ ആക്രമണത്തെ ശക്തമായി ചെറുക്കുന്നു: യുക്രെയ്ൻ
01:34 AM May 06, 2022 | Deepika.com