കൊളംബോ: സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയപ്രക്ഷോഭം കൂടുതൽ ശക്തമാകുന്നതിനിടെ ശ്രീലങ്കയിൽ പ്രസിഡന്റ് ഗോത്താബയ രാജപക്സെയ്ക്കും സംഘത്തിനും നേരിയ ആശ്വാസമായി ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലെ വിജയം.
മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) അംഗമായ രഞ്ജിത് സിയാംബാലപിത്വയെയാണു ഡെപ്യൂട്ടി സ്പീക്കറായി വീണ്ടും തെരഞ്ഞെടുത്തത്.
സർക്കാരിൽനിന്ന് വിട്ടുനിൽക്കാനുള്ള എസ്എൽഎഫ്പിയുടെ തീരുമാനത്തെത്തുടർന്ന് അടുത്തിടെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. രഹസ്യവോട്ടെടുപ്പിൽ 148 അംഗങ്ങൾ രഞ്ജിത്തിനെ പിന്തുണച്ചപ്പോൾ 64 പേർ എതിർത്തു. മൂന്നു വോട്ടുകൾ അസാധുവായെന്നും സ്പീക്കർ മഹിന്ദ അഭയവർധന പറഞ്ഞു.
പ്രസിഡന്റിനും സർക്കാരിനുമെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങൾ പാർലമെന്റിന്റെ പരിഗണനയിലിരിക്കെയാണു ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലൂടെ സർക്കാർ ശക്തി തെളിയിച്ചിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരുമുനെ (എസ്എൽപിപി) രഞ്ജിതിനെ പിന്തുണച്ചത്.
അതേസമയം, സമ്മേളനം നടക്കുന്ന ദിവസങ്ങളില്‍ പാര്‍ലമെന്റിനു സമീപമുള്ള റോഡുകള്‍ അടച്ചിടാന്‍ പോലീസ് തീരുമാനിച്ചു. സര്‍ക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയത്തെ പിന്തുണച്ചും ഗോത്താബയയുടെ രാജി ആവശ്യപ്പെട്ടും പാര്‍ലമെന്റിനു സമീപം പ്രതിഷേധിച്ച 12 പേരെ അറസ്റ്റ്ചെയ്തതിനു പിന്നാലെയാണു നടപടി. പ്രതിപക്ഷമായ സമാഗി ജന ബാലവിഗെയ (എസ്ജെബി) കൊണ്ടുവന്ന അവിശ്വാസപ്രമേയങ്ങള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
ശ്രീലങ്ക: രാജപക്സെയ്ക്ക് ആശ്വാസമായി ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പു വിജയം
01:34 AM May 06, 2022 | Deepika.com